വനിതാ സിവിൽപൊലീസ് ഓഫിസർ സൗമ്യയെ ചുട്ടുകൊല്ലുന്നതിനിടയിൽ പൊള്ളലേറ്റ് ഐസലേഷൻ വാർഡിൽ കഴിയുന്ന പ്രതി അജാസിനു സ്വബോധമുണ്ടെങ്കിലും മജിസ്ട്രേട്ടിനു മൊഴി നൽകുന്നില്ല. ചില കാര്യങ്ങൾ സംസാരിക്കുന്നുണ്ടെങ്കിലും അധികൃതരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നില്ല. നടന്ന സംഭവങ്ങളെക്കുറിച്ചു വ്യക്തമായി ഒന്നും പറയുന്നില്ല.
എന്തിനു ചെയ്തു എന്ന ചോദ്യത്തിനോടും പ്രതികരിക്കുന്നില്ല. എന്നാൽ, സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമമെന്ന് അജാസ് പറഞ്ഞതായി സൂചനയുണ്ട്. സൗമ്യയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയൊന്നും നൽകിയില്ല. അത്തരം ചോദ്യങ്ങൾക്ക് ആംഗ്യങ്ങൾ മാത്രമായിരുന്നു ഉത്തരം. തനിക്കു വിഷം നൽകാനും ഒരുഘട്ടത്തിൽ അജാസ് ആവശ്യപ്പെട്ടിരുന്നതായി പറയുന്നു.