ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്തു; മകന്റെ മുന്നിൽ അച്ഛന്റെ കാല്‍ തല്ലിയൊടിച്ചു

ടിപ്പര്‍ ലോറിയുടെ അമിത വേഗത ചോദ്യം ചെയ്ത യുവാവിന്റെ കാല്‍ തല്ലിയൊടിച്ചു. വരാപ്പുഴ ചിറയ്ക്കല്‍ സ്വദേശിയായ പ്രവീണ്‍ കുമാറിന്റെ കാലാണ് ഡ്രൈവര്‍ ജാക്കിലിവര്‍ ഉപയോഗിച്ച് തല്ലിയൊടിച്ചത്. സ്കൂള്‍ വിദ്യാര്‍ഥിയായ മകന്റെ മുന്നില്‍വച്ചായിരുന്നു ക്രൂരമര്‍ദനം

ചീറിപാഞ്ഞ് വന്ന ടിപ്പര്‍ലോറിയുടെ വേഗതയെ ചോദ്യം ചെയ്ത പ്രവീണ്‍ കുമാറിന്റെ ഗതി ഇതാണ്. ലോറി നിര്‍ത്തി ചാടിയിറങ്ങിയ ഡ്രൈവര്‍ ഒരു ദയയുമില്ലാതെ സീറ്റിനടിയില്‍ നിന്ന് ജാക്കിലിവര്‍ എടുത്ത് പ്രവീണിന്റെ കാല്‍ തല്ലിയൊടിച്ചു. അച്ചനെ തല്ലെരുതെന്ന് പറഞ്ഞ് ഡ്രൈവറെ തടയാന്‍ ശ്രമിച്ച് മകന്‍ അശ്വിനും കണക്കിന് കിട്ടി

രാവിലെ എട്ടരയോടെ വരാപ്പുഴ പൊലീസ് സ്റ്റേഷന് സമീപത്തുള്ള എടപ്പാടം പാടത്തിനരികിലായിരുന്നു ക്രൂരകൃത്യം അരങ്ങേറിയത്. മകനുമായി സ്കൂട്ടറില്‍ സ്കൂളിലേക്ക് പോവുകയായിരുന്നു പ്രവീണ്‍ അതിനിടയിലാണ് സ്കൂള്‍ വിദ്യാര്‍ഥികളടക്കം നടക്കുന്ന റോഡിലൂടെ അമിതവേഗതയില്‍ ടിപ്പര്‍ എത്തിയത്. ഇടതുകാല്‍ ഒടിഞ്ഞ പ്രവീണ്‍ കൂമാറിനെ കൊച്ചയിലെ സ്വകാര്യ ആശുപത്രിയിലും പരുക്കേറ്റ മകനെ വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്ിയിലും പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ടിപ്പര്‍ വരാപ്പുഴ സ്വദേശി പെട്രോവിനെതിരെ പൊലീസ് കേസെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.