തൃശൂര്‍ ആളൂരില്‍ ബൈക്ക് മോഷ്ടാവിനെ പിടികൂടി. മോഷ്ടിച്ച അഞ്ചു ബൈക്കുകള്‍ കണ്ടെടുത്തു. തൃശൂര്‍ പട്ടേപ്പാടം പൂന്തോപ്പ് സ്വദേശി റിജുവാണ് അറസ്റ്റിലായത്. നാട്ടുകാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ബൈക്ക് മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. രണ്ടു മാസം വെള്ളാങ്കല്ലൂരിലെ ബൈക്ക് വർക്‌ഷോപ്പില്‍ ജോലി ചെയ്തിരുന്നു. ബൈക്കുകള്‍ താക്കോലില്ലാതെതന്നെ സ്റ്റാര്‍ട്ടാക്കുന്ന രീതി അന്നാണ് പഠിച്ചത്.
പിന്നീട്, പകല്‍സമയങ്ങളില്‍ ചുറ്റിക്കറങ്ങി ബൈക്കുകള്‍ മോഷ്ടിക്കും. വഴിയരികില്‍ നിര്‍ത്തിയിട്ട ബൈക്കുകളാണ് തട്ടിയെടുക്കുന്നത്. മോഷ്ടിച്ച ബൈക്കുകള്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കും. ഇങ്ങനെ കിട്ടുന്ന പണം ധൂര്‍ത്തടിക്കും. മദ്യവും കഞ്ചാവും വാങ്ങാനാണ് പണം കൂടുതലും ഉപയോഗിച്ചിരുന്നത്. നേരത്തേയും റിജുവിനെതിരെ കേസുകളുണ്ട്. ആളൂര്‍ എസ്.ഐ: എന്‍.എസ്.രാജീവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു.