കുടുംബവഴക്കിനെത്തുടര്‍ന്ന് കൊച്ചി നെട്ടൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂർ വിശുദ്ധ കുരിശിന്റെ ദേവാലയത്തിന് സമീപം രാമച്ചംകുഴിയിൽ ബിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഭര്‍ത്താവ് ആന്‍റണി പനങ്ങാട് പൊലീസില്‍ കീഴടങ്ങി.
ശനിയാഴ്ച അര്‍ധരാത്രിയാണ് ബിനിയെ ഭര്‍ത്താവ് ആന്റണി മരംകൊണ്ടുള്ള ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വര്‍ഷങ്ങളായി തുടര്‍ന്നുവന്ന കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വിവാഹിതരായി പതിനേഴ് വര്‍ഷം പിന്നിട്ട ദമ്പതികള്‍ക്ക് പതിനാലും പതിനൊന്നും വയസ് പ്രായമുള്ള രണ്ടു കുട്ടികളുണ്ട്. വിവാഹത്തിനു പിന്നാലെ നിരന്തരമായി ശാരീരിക മാനസിക പീഡനങ്ങൾക്ക് ബിനി വിധേയയായിരുന്നെന്ന് പിതാവ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടും ആന്റണി ബിനിയുടെ വീട്ടുകാരോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചിരുന്നു.
കൊലപാതകസമയത്ത് കുട്ടികള്‍ കോന്തുരുത്തിയിലുള്ള അമ്മവീട്ടില്‍ ആയിരുന്നു. ഭാര്യാപിതാവിനെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആന്റണിക്കെതിരെ പൊലീസില്‍ നേരത്തേയും പരാതി ലഭിച്ചിട്ടുണ്ട്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.