പാറശാലയിൽ ചെന്നൈ– ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ വരുന്നതിനു തൊട്ടുമുൻപ് അർധരാത്രി റെയിൽവേ ട്രാക്കിലൂടെ പെൺകുട്ടിയുമൊത്ത് ബൈക്കിൽ പാഞ്ഞ് യുവാവ്. പരിഭ്രാന്തിയുയർത്തിയ സംഭവത്തിൽ ദുരന്തമൊഴിവാക്കാൻ ഗുരുവായൂർ എക്സ്പ്രസ് 20 മിനിറ്റ് നിർത്തിയിട്ടു. ആത്മഹത്യാ ശ്രമമോ അതോ അട്ടിമറിക്കുള്ള സാധ്യതയോ എന്നതു പൊലീസിനു തീർച്ചപ്പെടുത്താനായിട്ടില്ല.
പിന്നീട് യാത്ര തുടർന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റ് ട്രാക്കിനരികിൽ ബൈക്കും യാത്രികരെയും കണ്ടെത്തി വാഹന നമ്പർ കൈമാറിയെങ്കിലും വ്യാജ നമ്പരാണെന്നാണു പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസും റയിൽവേ സംരക്ഷണസേനയും അന്വേഷണം തുടങ്ങി. പാറശാലയ്ക്കു സമീപം എയ്തുകൊണ്ടാൻ കാണിയിലാണു ഞായറാഴ്ച രാത്രി 12 മണിയോടെ ദുരൂഹമായ സംഭവമുണ്ടായത്.
ട്രെയിൻ വരുന്നതിനായി ലവൽ ക്രോസിലെ ഗേറ്റ് അടയ്ക്കുന്നതിനു തൊട്ടുമുൻപ് ബൈക്ക് പാളത്തിൽ കയറ്റി ട്രാക്കിലൂടെ ഓടിച്ചുപോയി. ഉടൻ തന്നെ ഗേറ്റ് കീപ്പർ ബൈക്ക് പോയ ദിശയിലുള്ള കണ്ണൻകുഴി ലവൽക്രോസിൽ വിവരമറിയിച്ചു, ട്രെയിൻ എയ്തുകൊണ്ടാൻകാണി ലവൽക്രോസിൽ നിർത്തിയിടുകയും ചെയ്തു. റയിൽവേ അധികൃതരുടെ നിർദേശപ്രകാരം കുറച്ചുദൂരം രാത്രി അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പിന്നീടാണ് യാത്ര തുടരാൻ റയിൽവേ അനുമതി നൽകിയത്.