ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ വട്ടം കറക്കി ഡ്രൈവറുടെ കയ്യിലുളള പണം വാങ്ങി മുങ്ങുന്ന 74 കാരനെ തൃത്താല പൊലീസ് പിടികൂടി. വടക്കാഞ്ചേരി കാഞ്ഞിരക്കോട്, പള്ളിമണ്ണ സ്വദേശി രാജൻ നായരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പോട്ടൂര്‍ കരുവാരക്കുന്നത്ത് ഹൈദറാണ് കബളിപ്പിക്കപ്പെട്ടത്. പള്ളിമണ്ണ സ്വദേശിയായ രാജൻ നായർ നീലിയാട്ടില്‍ നിന്ന് ബാങ്കുദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയശേഷം ഹൈദറിന്റെ ഓട്ടോ വിളിക്കുകയായിരുന്നു. കുമ്പിടി, കുറ്റിപ്പുറം എന്നിവിടങ്ങളിലെ ബാങ്കുകളില്‍ പോയ ശേഷം തിരൂര്‍ കോടതിക്കു സമീപം വണ്ടി നിര്‍ത്തി കയ്യിലുളള പത്രം ഓട്ടോയില്‍ വെച്ചശേഷം പോയി.
കോടതിയില്‍ പോയി വരാമെന്ന് പറഞ്ഞ ആൾ പത്ത് മിനിറ്റ് കഴിഞ്ഞ ശേഷം തിരിച്ച് വന്നു. ഡ്രൈവറോട് 250 രൂപ ആവശ്യപ്പെട്ടു. ഡ്രൈവര്‍ പേഴ്സ് തുറന്ന് 250 രൂപ എടുക്കുന്നതിനിടയില്‍ പേഴ്സിലുളള 2000 രൂപ രാജന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വക്കീലിന് ഫീസ് നൽകാനാണെന്ന് പറഞ്ഞ് 2250 രൂപ വാങ്ങി. പിന്നീട് ആൾ മുങ്ങുകയായിരുന്നു.
ചങ്ങരംകുളം, പൊന്നാനി, എടപ്പാള്‍, കൂറ്റനാട്, തൃത്താല തുടങ്ങി വിവിധ ഭാഗങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാരെയാണ് പ്രതി ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുളളത്.