പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പത്തൊന്‍പതുകാരന്‍ അറസ്റ്റിൽ. ഉപ്പുതറ കുളത്തും കാലായിൽ സുജിത്തിനെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം.
കഴിഞ്ഞ മാസം നാലിന് സുജിത്തിന്റെ വീട്ടിൽ വെച്ച് പീഡിപ്പിച്ചതായാണ് പെൺകുട്ടി നല്‍കിയ മൊഴി. പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിലാരും ഇല്ലാത്ത തക്കം നോക്കി വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.
കുറെ ദിവസങ്ങളായി പെൺകുട്ടി മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ഉപ്പുതറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പ്രതി സുജിത്തും വിദ്യാർഥിയാണ്.
അവധി ദിവസങ്ങളിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പതിവുണ്ട്. ഓട്ടോയിൽ പെൺകുട്ടി പലതവണ യാത്ര ചെയ്ത പരിചയമാണ് പീഡനത്തിൽ കലാശിച്ചത്. ഉപ്പുതറ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സുജിത്തിനെ കോടതിയിൽ ഹാജരാക്കും.