പത്തനംതിട്ട കോഴഞ്ചേരി കുരങ്ങ്മലയിൽ പള്ളിപ്പെരുന്നാളിനിടെ യുവാവിനെ ഒരു സംഘം കുത്തികൊന്നു. കുരങ്ങുമല സ്വദേശി ചരിവ് കാലയിൽ പ്രവീൺ എന്ന റിജോ ആണ് മരിച്ചത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കുരങ്ങുമലയിൽ വെള്ളിയാഴ്ച രാത്രിയാണ് യുവാവ് കുത്തേറ്റ് മരിച്ചത്. സമീപത്തെ പള്ളിപ്പെരുന്നാളിന്റെ റാസ കാണാനെത്തിയ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വാക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പ്രവീണിനെ സംഘമായെത്തി കുത്തുകയായിരുന്നു. കുത്ത് തടയാൻ ശ്രമിച്ച സുഹൃത്ത് സന്തോഷിന് പരുക്കേറ്റു. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് കുരങ്ങുമല സ്വദേശിയായ 5 പേർക്കെതിരെ ആറന്മുള പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച പ്രവീണിന്റെ അയൽവാസിയും നിരവധി കേസുകളിൽ പ്രതിയുമായ ദീപുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. പ്രവീണിന്‍റെ മൃതശരീരം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.