അമ്മയുടെ മുന്നിലിട്ട് കുഞ്ഞുങ്ങളെ കൊന്ന കേസ്; പിതൃസഹോദരന് വധശിക്ഷ

chacko-death-sentence
SHARE

പത്തനംതിട്ട റാന്നി കീക്കൊഴൂരിൽ അമ്മയുടെ മുന്നിലിട്ട് രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്ന കേസിൽ പിതൃസഹോദരന് വധശിക്ഷ. മാടത്തേത്ത് തോമസ് ചാക്കോയെയാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. 

സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു സഹോദരന്റെ മക്കളായ മെൽബിൻ (7) , മെബിൻ (3) എന്നിവരെ പ്രതി കൊലപ്പെടുത്തിയത്. സംഭവ ദിവസം രാവിലെ ഏഴരയോടെ കുടുംബ വീട്ടിലെത്തിയ പ്രതി ഷിബുവെന്ന് വിളിക്കുന്ന തോമസ് ചാക്കോ മുറ്റത്തുനിന്ന രണ്ടാംക്ലാസുകാരൻ മെൽബിനെയും വീടിനകത്തുണ്ടായിരുന്ന അംഗൻവാടി വിദ്യാർഥി മെബിനെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ കുട്ടികളുടെ അമ്മയുടെ മുഖത്ത് മുളകുപൊടി എറിയുകയും ആക്രമിക്കുകയും ചെയ്തു. 

തുടർന്ന് കൈയിൽ കരുതിയിരുന്ന ഡീസൽ ഉപയോഗിച്ച് വീടിന് തീവച്ചശേഷം വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമക്കേസിൽ റാന്നി കോടതിയിൽ പ്രതി കുറ്റം ഏറ്റുപറഞ്ഞതും സെഷൻസ് കോടതിയിലെ കേസിൽ നിർണായകമായി. ഒരു കുടുംബത്തെയാകെ തകർക്കണമെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടി നടത്തിയ ആക്രമണവും കൊലപാതകവുമാണെന്ന് കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമെന്ന് വിലിരുത്തിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

കൺമുന്നിൽ നടന്ന കൊലപാതകത്തിൻറെ ആഘാതത്തിൽനിന്ന് കുട്ടികളുടെ അമ്മ ബിന്ദു ഇപ്പോഴും മോചിതയായിട്ടില്ല. സന്തോഷമുണ്ടെന്നും മറ്റാർക്കും സമാനമായ അനുഭവമുണ്ടാതിരിക്കാൻ വിധി ഉപകാരപ്പെടുമെന്ന് കരുതുന്നതായും കുട്ടികളുടെ പിതാവ് പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചതിൻറെ സംതൃപ്തി അന്വേഷണ ഉദ്യോഗസ്ഥരും പങ്കുവച്ചു.

MORE IN Kuttapathram
SHOW MORE