പൊലീസിനു നാണക്കേടായി കെവിൻ വധക്കേസ്; എസ്ഐയ്ക്കെതിരെ നടപടി വൈകുന്നു

kevin-police
SHARE

സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ് കെവിന്‍ വധക്കേസ്. അന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ജില്ലാ പൊലീസ് മേധാവി മുതല്‍ സിവില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായി. അന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായെങ്കിലും നടപടി വൈകുകയാണ്. 

ഗാന്ധിനഗര്‍ എസ്ഐ എം.എസ്. ഷിബു, എഎസ്ഐ ടി.എം. ബിജു, റൈറ്റര്‍ സണ്ണിമോന്‍, സിവില്‍ പൊലീസ് ഓഫിസര്‍ എം.എന്‍.അജയകുമാര്‍, എന്നിവരെ സസ്പെന്‍ഡ് ചെയ്തായിരുന്നു പൊലീസുകാര്‍ക്കെതിരായ നടപടികളുടെ തുടക്കം. തൊട്ടുപിന്നാലെ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീക്ക്, കോട്ടയം ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ് എന്നിവരെ സ്ഥലംമാറ്റി. മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചതിനായിരുന്നു എസ് പി ക്കെതിരെ നടപടിയെങ്കില്‍ അന്വേഷണത്തില്‍ വരുത്തിയ വീഴ്ചകളാണ് എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിനയായത്

ക്രിമിനല്‍ ഗൂഡാലോചനയില്‍ പൊലീസുകാര്‍ പങ്കാളികളല്ലെങ്കിലും അവരുടെ കൃത്യ വിലോപമാണ് അക്രമികള്‍ക്ക് വളമായത്. അക്രമിസംഘത്തില്‍ നിന്ന് കൈക്കൂലിവാങ്ങിയ എഎസ്ഐ ബിജുവും സിവില്‍ പൊലീസ് ഓഫിസര്‍ അജയകുമാറും അന്വേഷണത്തിനിടയില്‍ അറസ്റ്റിലായി. കേസിലെ ഒന്നാംപ്രതി സാനുചാക്കോയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ച ഇയാളെ സ്റ്റേഷനിലെത്തിച്ചിരുന്നെങ്കില്‍ കെവിന്‍റെ മരണം പോലും ഒഴിവാക്കാമായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇരുവരും വകുപ്പുതല നടപടി നേരിടുകയാണ്. എഎസ്ഐ ബിജുവിനെ പിരിച്ചുവിടാനാണ് തീരുമാനം. അജയകുമാറിന്‍റെ മൂന്ന് വര്‍ഷത്തെ ഇന്‍ക്രിമെന്‍റ് റദ്ദാക്കി. എന്നാല്‍ അന്വേഷണത്തില്‍ ഗുരുതര പിഴവ് വരുത്തിയ ഗാന്ധിനഗര്‍ എസ്ഐക്കെതിരെ നടപടി വൈകുകയാണ്. 

കൊല്ലപ്പെടുന്നതിന് തലേദിവസം കെവിന്‍ നീനുവിനോടൊപ്പം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. നീനുവിനെ കെവിന്‍ തട്ടിക്കൊണ്ടുപോയെന്ന പിതാവ് ചാക്കോയുടെ പരാതിയെ തുടര്‍ന്നാണ് ഷിബു കെവിനെ വിളിപ്പിച്ചത്. നീനുവിനെ വിവാഹം കഴിച്ചതിന്‍റെ രേഖകളുമായെത്തിയ കെവിന് സ്റ്റേഷനില്‍ വെച്ച് ഷിബു മര്‍ദിച്ചു. നീനുവിനെ ബലംപ്രയോഗിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. എസ്ഐയുടെ നിര്‍ദേശ പ്രകാരം പൊലീസ് സ്റ്റേഷന് മുന്നിലൂടെ നീനുവിനെ വലിച്ചിഴച്ചാണ് പിതാവ് വാഹനത്തില്‍ കയറ്റിയത്. 

ഷിബുവിന്‍റെ പിന്തുണയാണ് കെവിനെ തട്ടിക്കൊണ്ടുപോകാന്‍ അക്രമിസംഘത്തിന് പ്രേരണയായത്. നീനുവും കെവിന്‍റെ പിതാവും സ്റ്റേഷനില്‍ പരാതിയുമായെത്തിയിട്ടും കേസെടുക്കാന്‍ എസ്ഐ തയ്യാറായില്ല. പ്രതിഷേധം ശക്തമായതോടെ അക്രമിസംഘം വിട്ടയച്ച അനീഷിന്‍റെ മൊഴിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പക്ഷെ കെവിന്‍ എവിടെയെന്ന് കണ്ടെത്താന്‍ ശ്രമം ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നായിരുന്നു പറഞ്ഞ കാരണം. 

എസ്ഐക്കെതിരായുള്ള വകുപ്പുതല അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു. ഐജി വിജയ് സാക്കറെ മുന്‍പാകെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരുമാസം പിന്നിട്ടു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ മൊബൈലില്‍ വീഡിയോ കോളിലൂടെ ബന്ധുക്കളുമായി സംസാരിച്ചതിന്‍റെ പേരില്‍ ഏഴ് പൊലീസുകാരും നപടി നേരിട്ടു. പ്രതികളുടെ സുരക്ഷയ്ക്കുപോയ എആര്‍ ക്യാംപിലെ പൊലീസുകാര്‍ക്കെതിരെയായിരുന്നു നടപടി.

MORE IN Kuttapathram
SHOW MORE