ആലപ്പുഴ ∙ ഹോട്ടൽ റിസപ്ഷനിസ്റ്റായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് ഗുരുപാദം ജംക്‌ഷനിൽ പതിനേഴരയിൽ ഗോകുൽ നിവാസിൽ ഗോകുലിനെ (ഉണ്ണി–26)ആണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ചെറുതന പാണ്ടി പുത്തൻചിറയിൽ സുരേഷ്, ബീന ദമ്പതികളുടെ മകൾ സൂര്യ(20) പറവൂർ ജംക്‌ഷനിലെ ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ജെസിബി മെക്കാനിക്കായ ഗോകുലും സൂര്യയുമായി പ്രണയത്തിലായി. ഗോകുൽ സൂര്യയെ വിളിച്ചുകൊണ്ടുപോയെങ്കിലും ഇരുവീട്ടുകാരും ഇടപെട്ട് കഴിഞ്ഞ ജൂൺ 16ന് വിവാഹം നടത്തി.
10 പവൻ സ്വർണവും 3 തവണയായി 1,20,000 രൂപയും വാങ്ങിയിട്ടും സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാരുടെ പീഡനം ഉണ്ടായിരുന്നതായി സൂര്യ മാതാപിതാക്കളെ അറിയിച്ചിരുന്നു. നിർധന കുടുംബം വായ്പയെടുത്താണ് ഈ തുക നൽകിയത്. ജനുവരി 1ന് ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച സൂര്യയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു.
തുടർന്ന് പാണ്ടിയിലെ വീട്ടിലായിരുന്നു സംസ്കരിച്ചത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് ഡിവൈഎസ്പി പി.വി.ബേബി പറഞ്ഞു. ഗോകുലിനെ റിമാൻഡ് ചെയ്തു