മനുഷ്യന്റെ ക്രൂരപീഡനത്തിന് ഇരയായി മുംബൈയിൽ തെരുവ് നായ. മൃഗീയം എന്ന പദം ഒരുപക്ഷെ ഈ സംഭവത്തെ വിശദീകരിക്കാൻ ചേരില്ലെന്നാണ് വാര്‍ത്തയറിഞ്ഞവരുടെ വാക്ക്. നാലുപേർ ചേർന്നാണ് മുംബൈയിലെ മാൽവാനിയിൽ ഒരു തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സമീപവാസിയായ ഒരു ഓട്ടോഡ്രൈവർ ദൃക്സാക്ഷിയായതോടെയാണ് ഈ ക്രൂരത പുറംലോകം അറിയുന്നത്. പീഡനത്തിന് ഇരയായി ജനനേന്ദ്രിയത്തിൽ പരുക്കേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നായയെ ആദ്യം കണ്ടെത്തിയത് തെരുവ് നായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകാനെത്തുന്ന ഫെർണാണ്ടസ് എന്ന യുവതിയാണ്. ഇവർ സമീപവാസികളെ വിളിച്ച് കൂട്ടിയതോടെയാണ് ഓട്ടോഡ്രൈവർ താൻ കണ്ട കാഴ്ച വിവരിക്കുന്നത്.
ഓട്ടം കഴിഞ്ഞ് തിരികെ എത്തുമ്പോഴാണ് താന്‍ ലഹരിക്ക് അടിമകളായി നാല് യുവാക്കൾ മൃഗീയമായി നായയെ പീഡിപ്പിക്കുന്നത് കണ്ടതെന്ന് ദൃക്സാക്ഷി പറഞ്ഞു. തന്നെ കണ്ടപ്പോൾ അവർ നായയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ഇയാൾ വ്യക്തമാക്കി. നായയെ സമീപവാസികൾ മൃഗാശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.