‘ഭാര്യക്കും മക്കള്‍ക്കുമൊപ്പം പോകുമെന്ന് പറഞ്ഞു; കാമുകനെ കാമുകി കൊലപ്പെടുത്തി’

indiramma
SHARE

ഭാര്യയ്ക്കും മക്കൾക്കും ഒപ്പം പോകുമെന്ന് പറഞ്ഞ കാമുകനെ കാമുകി കൊലപ്പെടുത്തി. കൊപ്പം ആമയൂർ നെടുമ്പ്രക്കാട് റബർ തോട്ടത്തിൽ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള വെച്ചൂചിറ കമ്പളാനിക്കൽ തോമസിന്റെ മകൻ ഡൊമിനിക് തോമസിനെ ആണ് കഴിഞ്ഞ 13ന് രാവിലെ 11ന് സ്വകാര്യ ക്രഷർ കമ്പനിക്കു സമീപം റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത ചെങ്ങന്നൂർ പെണ്ണുക്കര കൃഷ്ണവിലാസത്തിൽ ഇന്ദിരാമ്മ(മോളി 45) ആണ് അറസ്റ്റിലായത്. 

ഇന്ദിരാമ്മ തന്നെയാണ് ‍‍ഡൊമിനിക്കിനെ മരിച്ച നിലയി‍ൽ കണ്ടെത്തിയതായി നാട്ടുകാരെയും തുടർന്ന് കൊപ്പം പൊലീസിലും അറിയിച്ചത്. ടാപ്പിങ്ങിന് ഉപയോഗിക്കുന്ന കത്തി കയറിയതിനെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇന്ദിരാമ്മയുടെ പെരുമാറ്റത്തിൽ സംശയവും മൊഴിയിൽ വൈരുധ്യവും തോന്നിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അവർ ഡൊമിനിക്കിന്റെ ഭാര്യയല്ലെന്നു വ്യക്തമായത്. ഒരുമിച്ചു ജീവിക്കുകയായിരുന്ന ഇവർക്കിടയിൽ സംശയവും കലഹവും പതിവായിരുന്നു. ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് തിരിച്ചു പോകുമെന്നു ഡൊമിനിക് ഇന്ദിരാമ്മയെ അറിയിച്ചിരുന്നു. 

ഇതേത്തുടർന്നുണ്ടായ കലഹത്തെ തുടർന്ന് ഇന്ദിരാമ്മ രാവിലെ റബർ തോട്ടത്തിൽ ടാപ്പിങ് കത്തി ഉപയോഗിച്ചു ജോലിക്കിടെ ഡൊമിനിക്കിനെ പിന്നിൽ നിന്നു കുത്തിയെന്നും മരണം ഉറപ്പാക്കി നാട്ടുകാരെ അറിയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. ഇന്നു പട്ടാമ്പി കോടതിയിൽ ഹാജരാക്കും. കൊപ്പം എസ്ഐ എം.ബി.രാജേഷ്, എഎസ്ഐമാരായ അരവിന്ദാക്ഷൻ, മധൂസൂധനൻ, സിപിഒമാരായ ഇ.വിനോദ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ സി.വി.ബിജു, എസ്‌സിപിഒമാരായ ഉണ്ണികൃഷ്ണൻ, രാജേഷ്, സിപിഒമാരായ രാഹുൽ, ശിവദാസൻ, ഉണ്ണികൃഷ്ണൻ, സുഭദ്ര, സജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

MORE IN Kuttapathram
SHOW MORE