വാങ്ങിയ വസ്ത്രത്തിന് ഡിസ്കൗണ്ട് തരാനാകില്ലെന്നു പറഞ്ഞ സെയിൽസ്മാൻമാരെ വെടിവെച്ചു കൊലപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. ദീപാവലി ഷോപ്പിങ്ങിനെത്തിയ യുവാവാണ് കൊലപാതകം നടത്തിയത്. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.
വാരണാസിയിലെ ജെഎച്ച്‌വി മാളില്‍ ഇന്നലെ വൈകുന്നേരത്തോടു കൂടിയായിരുന്നു സംഭവം. മാളിൽ തിരക്കുള്ള സമയമായിരുന്നു ഇത്. പൊലീസെത്തി ഉടൻ തന്നെ കട സീൽ ചെയ്യുകയും പിന്നീട് മാളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
വസ്ത്രം വാങ്ങിയ ശേഷം പണമടക്കുന്ന കൗണ്ടറിലെത്തിയപ്പോഴായിരുന്നു സംഭവം. സെയിൽസ്‌മാന്മാരായ സുനിൽ, ഗോപി എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഗോലു, വിശാൽ എന്നിവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.