കോട്ടയം പാറമ്പുഴയിലെ പാറക്കുളത്തിൽ ഇതര സംസ്ഥാന യുവാവിന്റെ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി. നൂറുകണക്കിന് ബംഗാളികള്‍ താമസിക്കുന്ന ക്യാംപിന് സമീപത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ക്യാംപിലുള്ളവരുടെയല്ല മൃതദേഹമെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ശനിയാഴ്ച രാത്രി ക്യാംപില്‍ ബഹളം നടന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട് .
നട്ടാശേരി വഴി സംക്രാന്തിയിലേക്ക് പോകുന്ന കാഞ്ഞിരപ്പള്ളി–പ്ലാക്കിപ്പടി റോഡിനരുകിലെ പാറക്കുളത്തിലാണ് മൃതദേഹം കണ്ടത്. ഇതിനു സമീപം ബാംഗാളികൾ കൂട്ടമായി താമസിക്കുന്ന തൊഴിലാളി ക്യാംപ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മരണമടഞ്ഞത് ഇവരിൽ ഉൾപ്പെട്ട ആൾ അല്ലെന്നാണ് ഇവിടെ താമസിക്കുന്ന തൊളിലാളികളും ഇവരെ താമസിപ്പിച്ചിരിക്കുന്ന സമീപവാസിയും പറയുന്നു. ഈ മേഖലയിൽ 200 മീറ്റർ പരിധിയിൽ പല ക്യാംപുകളിലായി 250 ൽ അധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.
എന്നാൽ ശനിയാഴ്ച രാത്രി നെടുമ്പാറ പാറക്കുളത്തിനു സമീപമുള്ള ബാംഗാളികളുടെ ക്യാംപിൽ ബഹളം കേട്ടതായും ക്യാംപിൽ നിന്ന് ചിലർ സമീപമുള്ള പുരയിടത്തിലൂടെ മൃതദേഹം കണ്ട പാറക്കുളക്കിലേക്ക് ഓടുന്നതായും കുളത്തിൽ നിന്ന് കരച്ചിൽ കേട്ടതായും സമീപ വാസികൾ പൊലീസിനെ അറിയിച്ചിരുന്നു. പൊലീസും അഗ്നിശമന സേനയും രാത്രിതന്നെ സ്ഥലത്തെത്തി പാറക്കുളത്തിനു സമീപം പരിശോധന നടത്തിയിരുന്നു.
പ്രഥമ പരിശോധനയിൽ പാറക്കുളത്തിൽ ആരെങ്കിലും വീണതായി തോഞ്ഞാന്നതിനെ തുടർന്ന് അഗ്നിശമന സേന മടങ്ങുകയായിരുന്നു. 14 ബാംഗാളികളാണ് ക്യാംപിൽ താമിസിക്കുന്നതെന്നും ഇവർ അത്രയും പേരും ഇവിടെ തന്നെയുണ്ടെന്നും തൊഴിലാളികളെ താമിസിപ്പിച്ചിരിക്കുന്ന ആൾ മൊഴി നൽകിയിരുന്നു. ഇവിടെ താമസിക്കുന്നവരുടെ രേഖകളും പരിശോധിച്ച ശേഷമാണ് പൊലീസ് മടങ്ങിയത്. എന്നാൽ ഇന്നലെ രാവിലെ ഇതുവഴി നടക്കാൻ പോയവരാണ് പാറക്കുളത്തിൽ മൃതദേഹം പൊങ്ങിയത് കണ്ടത്. പൊലീസ് എത്തി മൃതദേഹം കരയ്ക്കെടുത്ത് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അസ്വഭാവികമരണത്തിന് കേസെടുത്ത് പൊലീസ് ആന്വേഷണം ആരംഭിച്ചിട്ടുണ്ട് .