കൊല്ലത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പുതുച്ചേരിയില്‍ നിന്ന് പിടികൂടിയ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ഇവരോടൊപ്പം പിടികൂടിയ വനിതാസുഹൃത്തിനെ കേസില്‍ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രഞ്ജിത് ജോണ്‍സനും ഒന്നാം പ്രതി പാമ്പ് മനോജിന്റെ ഭാര്യയും ചേര്‍ന്നുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ടതാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെന്ന് അന്വേഷണ സംഘം പറഞ്ഞു.
ഒളിവില്‍ കഴിഞ്ഞിരുന്ന ലോഡ്ജില്‍ നിന്ന് പുതുച്ചേരി പൊലീസിന്റെ സഹായത്തോടെ ഷോഡോ പൊലിസ് പിടികൂടിയ ഒന്നാം പ്രതി പാമ്പ് മനോജ് രണ്ടാം പ്രതി കാട്ടുണ്ണി, നാലാം പ്രതി കുക്കു എന്നിവരുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഇവരോടൊപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശിനി മിനിയെ കേസിലെ മാപ്പു സാക്ഷി ആക്കിയേക്കും.
കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നാം പ്രതി കൈതപ്പുഴ ഉണ്ണിയെന്ന ബൈജു അഞ്ചാം പ്രതി വിഷ്ണു ആറാം പ്രതി വിനേഷ് എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കഞ്ചാവ് കടത്ത് കേസില്‍ ജയിലായിരുന്ന ഏഴാം പ്രതി റിയാസിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
കുപ്രസിദ്ധ ഗുണ്ട പാമ്പ് മനോജിന്റെ ഭാര്യയെ ഒപ്പം പാർപ്പിച്ചതിനാണ് കൊല്ലം അയത്തില്‍ സ്വദേശിയായ രഞ്ജിത്ത് ജോണ്‍സണെ അതിക്രൂരമായി കൊന്നത്. പ്രാവിനെ വാങ്ങാനെന്ന വ്യാജേന എത്തിയ മനോജിന്റെ കൂട്ടാളികള്‍ സ്വാതന്ത്ര്യ ദിനത്തില്‍ രജ്‍ഞിത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം നാഗര്‍കേവിലിലെ ഒരു പാറമടയില്‍ മൃതദേഹം മറവ് ചെയ്തു.
മകനെ കാണാനില്ലെന്ന് കാട്ടി രഞ്ജിത്ത് ജോണ്‍സന്റെ അമ്മ കിളികൊല്ലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയിന്‍മേല്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ പുതുവല്‍സര ദിനത്തില്‍ രഞ്ജിത്ത് ജോണ്‍സണ്‍ ഫേസ്ബുക്കിലിട്ട പാമ്പ് മനോജിന്റെ ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രമാണ് പെട്ടനുള്ള പ്രകോപനത്തിന് കാരണമെന്ന് അന്വേഷണ സംഘം പറഞ്ഞു.
പ്രതികള്‍ രഞ്ജിത് ജോണ്‍സനെ മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്. ക്രൂര മര്‍ദനത്തില്‍ വാരിയെല്ലുകള്‍ മുഴുവന്‍ ഒടിഞ്ഞിരുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലം എസിപി പ്രദീപികുമാറിന്റെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ എസ്ഐ വി അനില്‍കുമാറും സംഘവുമാണ് കേസ് അന്വേഷിച്ചത്.