കൊല്ലത്തെ ഓട്ടോഡ്രൈവറുടെ കൊലപാതകത്തിന് പിന്നില്‍ യുവാവിന് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കളെന്ന് പൊലീസ്. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന വിവാഹിതയായ യുവതിയുടെ മാതൃസഹോദരങ്ങള്‍ അടക്കമുള്ളവര്‍ ഒളിവിലാണെന്നും അന്വേഷണ സംഘം പറഞ്ഞു. കൊല്ലപ്പെട്ട കൊല്ലം ജോനകപ്പുറം സ്വദേശി സിയാദിന്റെ മൃതദേഹം കബറടക്കി.
ഓട്ടോ ഡ്രൈവറും ജോനകപ്പുറം സ്വദേശിയുമായ സിയാദ് ഞായറാഴ്ച്ച അര്‍ധരാത്രിയോടെയാണ്് കൊല്ലപ്പെട്ടത്. ഓട്ടോയില്‍ വരികയായിരുന്ന സിയാദിനെ ബൈക്കിലും കാറിലുമായി എത്തിയ ഒരു സംഘം പിന്‍തുടര്‍ന്ന് ആക്രമിച്ച് അതിക്രൂരമായി കൊലപെടുത്തുകയായിരുന്നു. വിവാഹിതയും നാലു മക്കളുടെ മാതാവുമായ യുവതിയുമായി അടുപ്പമുണ്ടായിരുന്നതിന്റെ പേരിലാണ് സിയാദിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മാതൃസഹോദരങ്ങൾ ഉൾപ്പെടെ അഞ്ചു പേരാണു പ്രതിപട്ടികയിലുള്ളത്. പ്രതികളും കുടുംബാംഗങ്ങളും ഒളിവിലാണ്. ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
കൊലപാതകവുമായി നേരിട്ടു ബന്ധമില്ലാത്ത മൂന്നു പേര്‍ കസ്റ്റഡയിലുണ്ട്. അതേ സമയം പ്രതികള്‍ കോടതിയില്‍ കീഴടങ്ങുമെന്നും സൂചനയുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതികളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നുള്ള രണ്ട് കൊലപാതകങ്ങളാണ് ഒരു മാസത്തിനിടെ കൊല്ലം നഗരപരിധിയില്‍ ഉണ്ടായിരിക്കുന്നത്.