കൊല്ലത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഒളിവില്‍പോയ മുഖ്യപ്രതി പാമ്പ് മനോജ് ഉൾപ്പടെ നാലു പ്രതികൾക്കായി അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കി. കൊല്ലപ്പെട്ട രഞ്ജിത്ത് ജോണ്‍സന്റെ മൃതദേഹം സംസ്കരിച്ചു.
മൂന്നാം പ്രതി കൈതപ്പുഴ ഉണ്ണിയെന്ന ബൈജു ആറാം പ്രതി വിനേഷ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കൃത്യയത്തില്‍ നേരിട്ട് പങ്കുള്ള ആളാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉണ്ണി. ഗുണ്ടാസംഘത്തിന് കാറ് സംഘടിപ്പിച്ച കൊടുത്തത് ചമ്പക്കുളം സ്വദേശി വിനേഷാണ്. ഇരുവരെയും അടുത്ത ആഴ്ച്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. രഞ്ജിത്ത് ജോണ്‍സണെ കാറിൽ വച്ചുതന്നെ ചവിട്ടികൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വാരിയെല്ലുകൾ തകർന്നു ശ്വാസകോശത്തിൽ തുളച്ചുകയറിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്.
ഒളിവിലുള്ള പാമ്പ് മനോജിന്റെയും മറ്റ് മൂന്ന് പ്രതികളുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഏതാനം ദിവസം മുന്‍പ് വരെ മനോജ് മയ്യനാട് ടവര്‍ പരിധിയില്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവ് ലഭിച്ചു. അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനായി ഒന്നിലധികം സിം കാര്‍ഡുകള്‍ പ്രതികള്‍ ഉപയോഗിക്കുന്നുണ്ട്.അതേ സമയം കൊല്ലപ്പെട്ട അയത്തില്‍ ഡീസന്റ്മുക്ക് സ്വദേശി രഞ്ജിത്ത് ജോണ്‍സന്റെ മൃതദേഹം പട്ടത്താനം ഭാരതരാജ്ഞി ദേവാലയ സെമിത്തേരിയില്‍ സംസ്കരിച്ചു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ പാമ്പ് മനോജിന്റെ ഭാര്യയെ രഞ്ജിത്ത് ഒപ്പം പാർപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രാവിനെ വാങ്ങാനെന്ന വ്യാജേന എത്തിയ മനോജിന്റെ കൂട്ടാളിള്‍ സ്വതന്ത്ര്യ ദിനത്തിലാണ് രജ്‍ഞിത്തിനെ തട്ടിക്കൊണ്ടുപോയത്. കൊലപ്പെടുത്തിയ ശേഷം തമിഴ്നാട് നാഗര്‍കേവിലെ ഒരു പാറക്വാറിയില്‍ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.