സ്കൂള്‍ മൈതാനത്തിനുസമീപം യുവതിയുടെ മൃതദേഹം, പ്രതി പിടിയിലെന്ന് സൂചന

deadbody-found
SHARE

എറണാകുളം പെരുമ്പാവൂരിലെ സ്കൂള്‍ മൈതാനത്തിനുസമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ പ്രതി പിടിയിലെന്ന് സൂചന. കൊല്ലപ്പെട്ട മറയൂര്‍ സ്വദേശിനിക്കൊപ്പം താമസിച്ചിരുന്ന  മറയുർ സ്വദേശി ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.   

പെരുമ്പാവൂര്‍ ചെമ്പറക്കിയില്‍  സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 35 വയസ്സ് പ്രായം തോന്നുന്ന യുവതിയുടെ ജഡം അഴുകിയ നിലയിലായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാകാമെന്നാണ് സംശയം. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്‍റെ സമീപത്തു കൂടി മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോയതിന്‍റെ പാടുകള്‍  കണ്ടെത്തിയിരുന്നു. 

മറയൂര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. വാര്‍ക്കപണിക്കാരനായ യുവാവുമൊത്ത് പെരുമ്പാവൂരിലാണ് ഏതാനും നാളുകളായി ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ കൊല നടന്ന ശേഷം ഇയാളെ കണ്ടിട്ടില്ല. യാതൊരു രേഖയും വാങ്ങാതെയായിരുന്നു ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയത്. അതിനാല്‍ തന്നെ പ്രതിയെക്കുറിച്ച് സൂചനയൊന്നും പൊലീസിന് ലഭിച്ചിട്ടുമില്ല. പെരുമ്പാവൂരും മറയൂരും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ പ്രതി തമിഴ്നാട്ടിലേയ്ക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. 

MORE IN Kuttapathram
SHOW MORE