പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; ദുരൂഹതയെന്ന് പിതാവ്

mythili-death
SHARE

പ്ലസ് ടു വിദ്യാര്‍ഥിനിയായ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി.  പത്തനംതിട്ട കടമ്മനിട്ട കുടിലുകുഴി സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് കഴിഞ്ഞദിവസം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് മേലേടത്ത് വിനോദ് കുമാര്‍ പറഞ്ഞു.

കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു മരിച്ച മൈഥിലി. അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമത്തായിരുന്നു മരണം. സ്കൂള്‍ വിട്ടുവന്ന ഇളയസഹോദരിയാണ് മൈഥിലി തുണിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഇരുകാലുകളും നിലത്തുകുത്തി മുട്ടു മടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ ചുറ്റിയ കൈലി അടുക്കളയുടെ മേല്‍ക്കൂരയിലെ മൂന്നിഞ്ചുവലുപ്പമുള്ള പട്ടികയില്‍ ഉടക്കിവച്ചിരിക്കുകയായിരുന്നു.

വീട്ടിലെത്തിയാല്‍ യൂണിഫോം മാറ്റുന്ന മൈഥിലി യൂണിഫോമിലാണ് മരിച്ചുകിടന്നത്. ബുക്കുകള്‍ ഹാളില്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യം സ്കൂളിലൊ വീട്ടിലൊ ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും എത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്.

MORE IN Kuttapathram
SHOW MORE