കോട്ടയത്തു ദുരുഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഗതി തനിക്കുമുണ്ടാകുമെന്ന് പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിൽ നിന്നു യുവാവിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു ചെർപ്പുളശേരിയിലെത്തിയ തൊടുപുഴ സ്വദേശികളായ യുവാവിനെയും യുവതിയെയും ബന്ധുവാണു പൊലീസ് സ്റ്റേഷനിലെത്തിച്ചത്. യുവാവിന്റെ സുഹൃത്തുക്കള്‍ക്കും യുവതിയുടെ വീട്ടുകാരുടെ വധഭീഷണി.
കഴിഞ്ഞ ദിവസം രാത്രിയാണ് തൊടുപുഴ സ്വദേശികളായ യുവതിയും യുവാവും വീടുവിട്ടിറങ്ങിയത്. അഭയംതേടിയെത്തിയത് ചെറുക്കന്റെ പാലക്കാടുള്ള അമ്മാവന്റെ വീട്ടില്‍. എന്നാല്‍ ഇരുവരും രണ്ടു മതത്തില്‍ പെട്ടവരായതുകൊണ്ടും ബന്ധുക്കള്‍ക്ക് അനിഷ്ടമുള്ളതുകൊണ്ടും അമ്മാവന്‍ ഇരുവരെയും ചെർപ്പുളശേരി പൊലീസിന് കൈമാറി.
പൊലീസ് സ്റ്റേഷനില്‍വെച്ച് യുവാവെഴുതിയ ഫെയിസ്ബുക്ക് പോസ്റ്റിലാണ് തനിക്ക് വധഭീഷണിയുണ്ടെന്നും പൊലീസിനെ സ്വാധീനിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുള്ളത്. പെൺകുട്ടിക്ക് വീട്ടിൽ നിന്നുണ്ടായ പീഡനം സഹിക്കാതെയാണ് വീടുവിട്ടിറങ്ങിയത്. തന്റെ വീട് ഗുണ്ടകൾ വളഞ്ഞു. പൊലീസിനെ സ്വാധീനിക്കാൻ ശ്രമമുണ്ട് എന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
യുവതിയുടെ പിതാവ് ഫോണിലൂടെ വധഭീഷണി സന്ദേശമയച്ചതായി യുവാവിന്റെ സുഹൃത്തുക്കൾ ആരോപിച്ചു.കഴിഞ്ഞ പതിനഞ്ച് ദിവസംമുന്‍പ് പത്രവാര്‍ത്ത കണ്ടില്ലെ ഞാനിനി ജീവിക്കുന്നത് തന്നെ നിങ്ങളെ കൊല്ലാന്‍ വേണ്ടിയാണെന്ന് യുവതിയുടെ പിതാവ് യുവാവിനും സുഹൃത്തുക്കള്‍ക്കുമയച്ച സന്ദേശത്തില്‍ പറയുന്നു.
തൊടുപുഴ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ചായിരുന്നു ഭീഷണി. യുവാവിനെ സഹായിച്ചവരെയാരെയും വെച്ചേക്കില്ലെന്നും ബന്ധുക്കള്‍ ഭീഷമിപ്പെടുത്തി. തൊടുപുഴ പൊലീസില്‍ പെണ്‍കുട്ടിയെ, യുവാവിനെയും കാണാനില്ലെന്ന് കാണിച്ച് ഇരുവരുടെയും ബന്ധുക്കള്‍ പരാതിനല്‍കിയിരുന്നു. ഷോര്‍ണൂര്‍ ഡി.വൈ.എസ്പിയുടെ നേതൃത്വത്തില്‍ ഇരുവരയും തൊടുപുഴ പൊലീസിന് കൈമാറി. നാളെ കോടതിയില്‍ ഹാജരാക്കും.