കട്ടപ്പന കാഞ്ചിയാർ ഫോറസ്റ്റ് ഓഫീസിൽ സംഘർഷം. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയ പഞ്ചായത്ത് അംഗങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു. അഞ്ചുരുളിയിൽ ആരംഭിച്ച ബോട്ടിങ്ങിന് വനംവകുപ്പ് അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം.
കട്ടപ്പന അഞ്ചുരുളിയിൽ ആരംഭിച്ച ഇടുക്കി സൗന്ദര്യോത്സവത്തിന്റെ മുഖ്യ ആകർഷണം അഞ്ചുരുളിയിലെ ബോട്ടിംഗ് സൗകര്യമായിരുന്നു. എന്നാൽ അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഫോറസ്റ്റ് ഓഫീസർ സ്റ്റോപ് മെമ്മോ ഇറക്കിയത്. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റും സി പി എം അംഗവുമായ മാത്യു ജോർജിന്റെ നേതൃത്വത്തിലാണ് സന്തോഷിനെ ആക്രമിച്ചത്.
മന്ത്രി എം എം മണി ഇടപെട്ട് അനുമതി ലഭിച്ചതിനാലാണ് ബോട്ടിംഗ് ആരംഭിച്ചതെന്നാണ് പഞ്ചായത്തിന്റെ വാദം. കഴിഞ്ഞ ദിവസം മന്ത്രി എം.എം മണി വനം വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രാവിലെമുതൽ അഞ്ചുരുളിയിൽ ആരംഭിച്ച പ്രതിഷേധം സി പി എം അംഗങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ അക്രമാസക്തമാവുകയായിരുന്നു.