തലശേരി പിണറായിയിൽ ഒരു കുടുംബത്തിലെ രണ്ടുകുട്ടികളടക്കം നാലുപേർ മരിച്ച സംഭവത്തിൽ പ്രതി സൗമ്യ കുറ്റം സമ്മതിച്ചു. പതിനൊന്നു മണിക്കൂറിലേറേ ചോദ്യം ചെയ്തതിനൊടുവിലായിരുന്നു അറസ്റ്റ്. മക്കളും മാതാപിതാക്കളുമടക്കം നാലുപേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്
സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. വഴിവിട്ട ബന്ധത്തിലുളള തടസം നീക്കാനായിരുന്നു കൊലപാതകമെന്ന് പ്രതി സൗമ്യ മൊഴി നൽകി.
സൗമ്യയുമായി ബന്ധമുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചിലയാളുകളെ ക്രൈംബ്രാഞ്ച് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കഴിഞ്ഞ ജനുവരിയിൽ മൂത്ത മകൾ മരിച്ചശേഷം കിണറ്റിലെ വെള്ളം വീട്ടിൽ പതിവായി എത്താറുണ്ടായിരുന്ന യുവാവിന്റെ സഹായത്താൽ പരിശോധിച്ചിരുന്നു. ഇതിൽ അമോണിയത്തിന്റെ അംശം ഉള്ളതായി സൗമ്യ സമീപവാസികളോട് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് മാതാപിതാക്കൾ മരിക്കുന്നത്. തുടർന്ന് സമീപത്തെ ഇരുപത്തിയഞ്ച് കിണറുകളിലെ വെളളം ജല അതോറിറ്റി പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടില്ല. ഇതോടെ അമോണിയം എന്നത് കെട്ടുകഥയാണോയെന്ന് പൊലീസിന് സംശയം തോന്നിയിരുന്നു.
സൗമ്യയ്ക്ക് ചർദി പിടിപെട്ടതിനെത്തുടർന്ന് അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. വാഹനത്തിൽ ആശുപത്രിയിലേക്ക് പോകുംവഴി സൗമ്യ മൊബൈലിൽ വീഡിയോ ചാറ്റ് നടത്തിയതായും പൊലീസിന് മൊഴി ലഭിച്ചിു. ഏതായാലും അലൂമിനിയം ഫോസ്ഫൈഡ് മാതാപിതാക്കളുടെ ശരീരത്തിന് ഉള്ളിലെത്തിയതിൽ സൗമ്യയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടതോടെ അതിക്രൂരമായ കൊലപാതകത്തിന്റെ കഥയാണ് പുറത്തായത്.
കൊന്നത് എലിവിഷം നല്‍കി
സൗമ്യ മാതാപിതാക്കളെയും മകളെയും കൊന്നത് എലിവിഷം നല്‍കി. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷംനല്‍കി.ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവികമരണമെന്നും മൊഴിയിലുണ്ട്.
നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഏറ്റെടുത്തു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നാലുപേരുടെ മരണത്തിൽ ദുരൂഹത ബലപ്പെട്ടത്.
തലശേരി എഎസ്പിയുടെയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ അന്വേഷണത്തോട് സൗമ്യ വേണ്ട രീതിയിൽ സഹകരിച്ചിരുന്നില്ല. ഛര്‍ദിയെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണനും അമ്മ കമലയും രണ്ട് പെൺമക്കളും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയതും പൊലീസ് അന്വേഷണം തുടങ്ങിയതും.
ഛര്‍ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല. സൗമ്യയെക്കുറിച്ചും മരണങ്ങളെക്കുറിച്ചും നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് പൊലീസ് സൗമ്യയെ കസ്റ്റഡിലെടുത്തത്.
സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ മരിച്ച സൗമ്യയുടെ മൂത്തമകളായ ഐശ്വര്യയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്താണ് ദുരന്തം നടന്നത് എന്നതിനാല്‍ അദ്ദേഹം നിരന്തരം കേസിന്‍റെ പുരോഗതി ചോദിച്ചറിയുന്നുമുണ്ട്. ഇതും പൊലീസിന് വെല്ലുവിളിയാണ്.