കണ്ണൂരിൽ ദേശീയ പാതയുടെ ഭാഗമായുള്ള സർവീസ് റോഡ് പൂർത്തിയാകുമ്പോൾ വീടിന് നിന്നു പുറത്തിറങ്ങാൻ കഴിയാതെ വരുന്നതിൻ്റെ സങ്കടത്തിലാണ് കിഴുത്തളിയിലെ സി.സരള. വീട്ടിലേക്കുള്ള വഴി മുട്ടും വിധം സർവീസ് റോഡിനായി മണ്ണിടൽ തുടരുന്നതാണ് സരളയുടെ ആശങ്ക. വീട്ടിലേക്കുള്ള വഴി അടയാതിരിക്കാൻ ദേശീയ പാത അതോറിറ്റയെ സമീപിച്ചിരിക്കുകയാണ് ഈ വീട്ടമ്മ.
റോഡ് വികസിക്കുന്നതിലൂടെ നാടും വികസിക്കും ശരിയാണ്. പക്ഷേ അത് ഒരു സ്ത്രീയുടെ വഴി അടച്ചു കൊണ്ട് വേണമോ എന്നതാണ് ചോദ്യം. കണ്ണൂർ ചാലകുന്ന് ഭാഗത്തേക്ക് ദേശീയ പാത കടന്നു പോകുന്നതിനു സമീപമാണ് സരളയുടെ വീട്. ആകെ ഉണ്ടായിരുന്ന 6 സെൻ്റിൽ ഒരു സെൻ്റ് ദേശീയ പാത വികസനത്തിനായി നൽകിയതുമാണ്. വീടിൻ്റെ ഒരു വശം പൊളിച്ചും മാറ്റി. ഭൂമി ഏറ്റെടുത്തപ്പോൾ താമസം മാറേണ്ടതില്ലെന്നും അധികാരികൾ പറഞ്ഞതായി സരള. ബംഗളൂരുവിലെ മകനെ കണ്ട് തിരിച്ചെത്തിയ സരള കഴിഞ്ഞ ദിവസം കാണുന്നത് വീടിൻ്റെ താഴത്തെ നിലയുടെ പകുതിയോളം മണ്ണിട്ട് ഉയർത്തിയതാണ്.
മണ്ണിടൽ പൂർത്തിയായാൽ വീട്ടിലേക്ക് എത്താനോ പുറത്ത് ഇറങ്ങാനോ കഴിയില്ല. മഴവെള്ളവും കുത്തി ഒലിച്ചു എത്തും. കഴിഞ്ഞ വർഷമാണ് സരളയുടെ ഭർത്താവ് മരിച്ചത്. സരളയെയും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു. വീട്ടിലേക്ക് ഒരു വഴിയും വെള്ള കെട്ട് ഒഴിവാക്കാനുള്ള നടപടിയെ ദേശീയ പാത അതോറിറ്റിയോട് സരള ചോദിക്കുന്നുള്ളു.