പാലക്കാട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. ഒലവക്കോട് സ്വദേശിനി ബർഷീന രാവിലെ ലോട്ടറിക്കട തുറക്കാനെത്തിയ സമയത്തായിരുന്നു ആക്രമണം. ബർഷീനയുടെ മുന്‍ ഭർത്താവ് തമിഴ്നാട് സ്വദേശിയായ കാജാ ഹുസൈനെ ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തും കഴുത്തിലും പൊള്ളലേറ്റ ബർഷീന ജില്ലാ ആശുപത്രിയിൽ ചികില്‍സ തേടി.
ബര്‍ഷീന കട തുറക്കാനെത്തുന്ന സമയം കൃത്യമായി മനസിലാക്കിയായിരുന്നു ആക്രമണം. രാവിലെ ട്രെയിന്‍ മാര്‍ഗം ഒലവക്കോടിറങ്ങിയ കാജാ ഹുസൈന്‍ ബര്‍ഷീന എത്തും വരെ കടയോട് ചേര്‍ന്ന് കാത്തിരിക്കുകയായിരുന്നു. കാജാ ഹുസൈന്റെ സാന്നിധ്യം മനസിലാക്കാതെ ബര്‍ഷീന കട തുറക്കുന്നതിനിടെയായിരുന്നു ആക്രമണം.
വേഗത്തില്‍ വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി എം.എച്ച്.അനീഷ് പറഞ്ഞു. അതിനുശേഷം യാതൊരു ഭാവഭേദവുമില്ലാതെയാണ് കാജാ ഹുസൈന്‍ അവിടെ നിന്നത്. നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. പരുക്കേറ്റ ബര്‍ഷീനയെ വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് ദൃക്സാക്ഷി വ്യക്തമാക്കി.
കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന്റെ കാരണമെന്നാണ് കാജാ ഹുസൈന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കുഞ്ഞുങ്ങളെ കാണാന്‍ അനുവദിക്കാത്തതില്‍ വൈരാഗ്യമുണ്ടെന്നും കൊലപ്പെടുത്താനുറച്ചാണ് വന്നതെന്നും സമ്മതിച്ചു. ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ ബര്‍ഷീനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.