പത്തനംതിട്ട അടൂരില്‍ ലോറിയിലേക്ക് കാറിടിച്ചു കയറ്റി അധ്യാപികയെ കൊലപ്പെടുത്തി യുവാവ് മരിച്ച് ഒരു മാസമായിട്ടും ദുരൂഹത നീങ്ങിയില്ല. സാമ്പത്തിക ഇടപാടുകളെക്കുറിച്ചടക്കം അന്വേഷണം പൂര്‍ത്തിയായിട്ടില്ല. തിരഞ്ഞെടുപ്പ് തിരക്കിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് രാത്രിയാണ് അടൂര്‍ പട്ടാഴിമുക്കില്‍ ലോറിയിലേക്ക് കാറിടിച്ചു കയറി രണ്ടുപേര്‍ മരിച്ചത്. ആലപ്പുഴ ജില്ലയിലെ മറ്റപ്പള്ളി സ്വദേശിനി അധ്യാപിക അനുജ സുഹൃത്ത് ബസ് ഡ്രൈവര്‍ ഹാഷിം എന്നിവരാണ് മരിച്ചത്. വിശദ പരിശോധനയില്‍ ഹാഷിം കാറിടിച്ചു കയറ്റി അനുജയെയും ഇല്ലാതാക്കി ജീവനൊടുക്കുകയായിരുന്നു എന്ന് വ്യക്തമായി.
സ്കൂളിലെ സഹഅധ്യാപക സംഘത്തിനൊപ്പം വിനോദ യാത്ര കഴിഞ്ഞു വരുമ്പോള്‍ വാഹനം തടഞ്ഞു നിര്‍ത്തി അനുജയെ ബലമായി കൂട്ടിക്കൊണ്ടു വരികയായിരുന്നു. കാറില്‍ പ്രശ്നങ്ങളുണ്ടായതായും അനുജ പുറത്തിറങ്ങിയതായും സാധൂകരിക്കുന്ന മൊഴിയുണ്ട്. കാറില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. കാറ് ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും അമിതവേഗത്തിലായിരുന്നു എന്നും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്‍റും കണ്ടെത്തിയിരുന്നു. ഇങ്ങനെ ചെയ്യാന്‍ ഹാഷിമിനെ പ്രേരിപ്പിച്ചതെന്ന് എന്നാണ് കണ്ടെത്താനുള്ളത്.
ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് അനുജയും കുടുംബവും പരാതി നല്‍കിയിരുന്നു. അനുജയുടേയും ഹാഷിമിന്‍റേയും ഫോണ്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹാഷിം അനുജയെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നോ എന്നതില്‍ അടക്കം വ്യക്തത വരാനുണ്ട്. മൂന്നുമാസം മുൻപ് പുതിയ വീടുപണി പൂർത്തിയാക്കി താമസം തുടങ്ങിയ അനുജയുടെ അറിവോടെ ആത്മഹത്യയ്ക്ക് ഒരു സാധ്യതയുമില്ല എന്നാണ് എല്ലാവരുടേയും മൊഴി.