തിരഞ്ഞെ‌ടുപ്പ് കമ്മീഷന്‍ സ്വീപ് യൂത്ത് ഐക്കണായി മമിത ബൈജു; പക്ഷേ വോട്ടില്ല

mamitha
SHARE

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീപ് യൂത്ത് ഐക്കണിനെ  നിയോഗിക്കുന്നത്. ഇത്തവണത്തെ ഐക്കൺ ഹിറ്റ് ചിത്രമായ പ്രേമലുവിലെ നായിക മമിത ബൈജുവായിരുന്നു. മമിതയ്ക്കാകട്ടെ പക്ഷേ ഇത്തവണ വോട്ടില്ല. മമിത കന്നിവോട്ട് കൂടിയായിരുന്നു ഈ വര്‍ഷം. വോട്ടർ പട്ടികയില്‍ പേരില്ലാതിരുന്നതായിരുന്നു കാരണം.തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ പ്രവർത്തകർ നടിയുടെ കിടങ്ങൂരിലെ വസതിയിൽ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് മമിതയുടെ പേരില്ലെന്ന കാര്യം താരവും കുടുംബവും അറിയുന്നത്.

സിനിമയുടെ തിരക്കുകൾ ഉണ്ടായിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കുടുംബം പറയുന്നു.വോട്ടർമാരെ ബോധവൽക്കരിക്കാനും വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം. പദ്ധതിയുടെ ഭാഗമായി, കോട്ടയം മണ്ഡലത്തിലെ ഐക്കണുകളായി ജസ്റ്റിസ് കെ.ടി തോമസ്, പായ് വഞ്ചിയിൽ ലോകം ചുറ്റിയ കമാൻഡർ അഭിലാഷ് ടോമി, മിസ് ട്രാൻസ് ഗ്ലോബൽ വിജയിയും മോഡലുമായ ശ്രുതി സിത്താര, ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എന്നിവരെയാണ് നിശ്ചയിച്ചത്.

കന്നിവോട്ടർമാരെ ആകർഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത്ത് ഐക്കണായി തിരഞ്ഞെടുത്തത്. ജില്ലകൾ തോറും പൗരപ്രമുഖരെ ഐക്കണുകളായി നിശ്ചയിക്കാറുണ്ട്. വോട്ട് പാഴാക്കരുത് എന്ന സന്ദേശമാണ് ഇവരിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതുജനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്. നടൻ ടൊവിനോ തോമസാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡർ.

MORE IN KERALA
SHOW MORE