ജലഗതാഗത രംഗത്ത് വിപ്ലവംകുറിച്ച കൊച്ചി വാട്ടര്‍മെട്രോയ്ക്ക് ഒന്നാംവാര്‍ഷിക വേളയിലും പ്രതിസന്ധിയായി ബോട്ടുകളുടെ എണ്ണം. ഒന്‍പതുബോട്ടുകളുമായി സര്‍വീസ് ആരംഭിച്ച വാട്ടര്‍മെട്രോയ്ക്ക് ഇപ്പോഴുമുള്ളത് 14 ബോട്ടുകള്‍. കൊച്ചി കപ്പല്‍ശാലയില്‍നിന്ന് ബോട്ടുകളുടെ ലഭ്യതയിലുണ്ടായ കാലതാമസം പുതിയ റൂട്ടുകളിലേക്ക് സര്‍വീസ് തുടങ്ങുന്നതിനും തടസമാണ്.
രാജ്യത്തെ ജലഗതാഗത രംഗത്തിന്റെ തലപ്പത്തേക്ക് കൊച്ചിയും വാട്ടര്‍മെട്രോയും തലയുയര്‍ത്തി നീന്തിക്കയറിയ നിമിഷം. കടത്ത് സര്‍വീസിന് രാജ്യാന്തര നിലവാരം സാധ്യമെന്ന് കാട്ടിത്തന്ന ഒരു വര്‍ഷം. ശീതീകരിച്ച ബോട്ടില്‍ സുരക്ഷിതമായി, കൊച്ചിയുടെ കായല്‍ക്കാഴ്ചകള്‍ ഇതുവരെ കണ്ടത് 19.73 ലക്ഷം യാത്രക്കാര്‍. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഫെറി സര്‍വീസെന്നതാണ് പ്രഖ്യാപിത ലക്ഷ്യം. മോഹിപ്പിച്ച വിജയമാതൃക രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പകര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഒന്‍പതുബോട്ടുകളും, രണ്ട് റൂട്ടുകളിലായി നാല് ടെര്‍മിനിലുമായി സര്‍വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ ഇന്ന് അഞ്ച് റൂട്ടിലേക്കും, പത്ത് ടെര്‍മിനലിലേക്കും വളര്‍ന്നു.
പക്ഷേ കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് വാട്ടര്‍ മെട്രോ ശ്രേണിയിലേക്ക് അധികമായി എത്തിയത് അഞ്ച് ബോട്ടുകള്‍മാത്രം. കൊവിഡിന് പിന്നാലെയുണ്ടായ പ്രതിസന്ധിയില്‍ നിര്‍മാണ സാമഗ്രികളുടെ ലഭ്യതയിലുണ്ടായ പ്രശ്നമാണ് നിര്‍മാണം വൈകിപ്പിച്ചത്. ഇതോടെ സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ഉപകരാറുകള്‍ കൊച്ചി കപ്പല്‍ശാല റദ്ദാക്കി, നേരിട്ട് സംഭരണം ആരംഭിച്ചു. അടുത്ത സെപ്റ്റംബറിന് മുന്‍പ് അഞ്ച് ബോട്ടുകള്‍ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.