ആലുവ ചെങ്ങമനാട് ഗാന്ധിപുരത്ത് മരവും വൈദ്യുതി പോസ്റ്റും വീണ് പത്തുവയസ്സുകാരൻ മരിച്ചതിൽ നടുക്കം വിട്ടുമാറാതെ നാടും കൂട്ടുകാരും. ഇന്നലെ കളിയിടത്തിൽ ഉണ്ടായ അപകടത്തിൽ അമ്പാട്ടു വീട്ടിൽ നൗഷാദിന്‍റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഇർഫാന്‍റെ ദേഹത്തേക്ക് വൈദ്യുതി പോസ്റ്റും മരവും വീഴുകയായിരുന്നു.
ഇന്നലെ വൈകിട്ട് ആറുമണിയോടുകൂടിയാണ് നാടിനെ കണ്ണീരീലാഴ്ത്തിയ അപകടമുണ്ടായത്. വീടിന് സമീപത്തെ മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതാണ് മുഹമ്മദ് ഇർഫാൻ. സൈക്കിളിൽ ഇരിക്കവെ മൈതാനത്ത് ഉണ്ടായിരുന്ന മഹാഗണി വൃക്ഷം കടപുഴകി വൈദ്യുതി പോസ്റ്റിലേക്ക് മറിഞ്ഞ് രണ്ടും ഇർഫാന്റെ ദേഹത്ത് പതിക്കുകയുമായിരുന്നു. തലയ്ക്കേറ്റ ഇടിയുടെ ആഘാതത്തിൽ ഇർഫാൻ ബോധരഹിതനായി. അപകടം കണ്ട കൂട്ടുകാരാണ് ഇർഫാനെ പോസ്റ്റിന്റെ അടിയിൽനിന്ന് പുറത്തേക്കെടുത്ത് മുതിർന്നവരെ വിവരമറിയിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകട സമയത്ത് ഇർഫാന്‍റെ സഹോദരനും കൂടെയുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആലുവ പുറയാർ ജുമാ മസ്ജിദിലാണ് കബറടക്കം. എടനാട് വിജ്ഞാനപീഠം പബ്ളിക് സ്കൂൾ വിദ്യാർഥിയാണ് ഇർഫാൻ.