രാഹുൽ ഗാന്ധി കോട്ടയത്ത് വോട്ട് ചോദിച്ചത് ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിക്കാണെന്നും അത് തോമസ് ചാഴികാടൻ ആണെന്നും ജോസ് കെ മാണി. കോൺഗ്രസ് നേതാവിന്‍റെ പിന്തുണ എൽഡിഎഫിന്‍റെ സ്ഥാനാർത്ഥിക്ക് വേണമോ എന്നാണ് ഇതിനോട് കോൺഗ്രസ് നേതാക്കളുടെ ചോദ്യം. അതേസമയം പ്രചാരണത്തിനിടെ ആരെങ്കിലും പിണറായി സർക്കാരിനെ കുറ്റപ്പെടുത്തിയാൽ അവർക്കൊപ്പം കുറ്റം പറഞ്ഞാലും കുഴപ്പമില്ല എന്ന ശബ്ദ സന്ദേശം കേരള കോൺഗ്രസ് എം നേതാവിന്‍റെ പേരിൽ പ്രചരിക്കുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടി കോട്ടയത്ത് യുഡിഎഫിന് മുൻതൂക്കം ഉണ്ടാക്കാതിരിക്കാനുള്ള ചർച്ചകളാണ് കേരള കോൺഗ്രസ് എമ്മിൽ പുകയുന്നത്. പാർട്ടി ചെയർമാൻ ജോസ് കെ മാണി രാഹുൽ ഗാന്ധി തങ്ങൾക്കൊപ്പമെന്ന് ഉറപ്പിച്ചു.
രാഹുൽഗാന്ധിക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉയർത്തിയ അതേ ദിവസമാണ് കേരള കോൺഗ്രസ് എം രാഹുൽ ഗാന്ധിയുടെ സഹതാപം തേടിയതെന്ന് കോൺഗ്രസ് . ഇടതുപക്ഷം എന്നു പറഞ്ഞാൽ കോട്ടയത്ത് വോട്ട് കിട്ടാത്ത സ്ഥിതി എന്നായിരുന്നു മോൻസ് ജോസഫിന്‍റെ വിമർശനം. അതേസമയം പിണറായി സർക്കാരിനെ വോട്ടർമാർ കുറ്റം പറഞ്ഞാൽ അവരെ എതിർക്കാൻ പോകേണ്ട എന്ന കേരള കോൺഗ്രസ് എം നേതാവിന്‍റെ ശബ്ദ സന്ദേശവും പ്രചരിക്കുന്നുണ്ട്. ശബ്ദത്തിന്‍റെ ഉടമ എന്ന് യുഡിഎഫ് സൈബർ പേജുകൾ ആരോപിക്കുന്ന മാണി ഗ്രൂപ്പിന്‍റെ തൊഴിലാളി സംഘടന ജില്ലാ പ്രസിഡന്‍റ് ആരോപണം തള്ളി.
Jose K Mani said that Rahul Gandhi asked for votes in Kottayam for the India Front candidate