'ശൈലജയുടെ പരാതി നുണബോംബ്'; പോര് കടുക്കുന്നു

സൈബര്‍ ആക്രമണത്തെ ചൊല്ലി യു.ഡി.എഫ്.– എല്‍.ഡി.എഫ് പോര് കടുക്കുന്നു. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.  എന്നാല്‍ ആരോപണം നുണബോംബാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. സൈബര്‍ ആക്രമണത്തിന് പിന്നില്‍ യുഡിഎഫ് ആണെന്ന് സി.പി.എം. ആവര്‍ത്തിച്ചു.   

മോര്‍ഫിങ് നടത്തി അശ്ലീല ചുവയുള്ള വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന കെ.കെ. ശൈലജയുടെ പരാതിയിലാണ് ന്യൂമാഹി സ്വദേശിയും ലീഗ് പ്രവര്‍ത്തകനുമായ അസ്്ലമിനെതിരെ പൊലിസ് കേസെടുത്തത്. എന്നാല്‍ കെ.കെ. ശൈലജയുടെ പരാതി നുണബോംബാണെന്ന് പറഞ്ഞ് ആരോപണം യുഡിഎഫ് പൂര്‍ണമായും തള്ളി. 

സൈബര്‍ ആക്രമണം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അറി‍ഞ്ഞുകൊണ്ടാണെന്ന എല്‍ഡിഎഫ് വാദം ശുദ്ധ അസംബന്ധമാണെന്ന് എംഎല്‍‌എമാരായ കെ.കെ. രമയും ഉമതോമസും.  കെകെ ശൈലജയ്ക്കതിരെ വ്യാജപ്രചാരണം നടത്തിയെന്ന് പാര്‍ട്ടി പത്രത്തില്‍ വരുന്ന വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, വ്യാജപ്രചാരണം നടത്തിയെന്ന് തെളിയിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ചു.  എന്നാല്‍ സൈബര്‍ ആക്രമണത്തിന് പിന്നില്‍ യുഡിഎഫ് തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് സിപിഎം.  യുഡിഎഫ് വനിതാപ്രവര്‍ത്തകര്‍ക്കെതിരെ പി. ജയരാജന്‍ നടത്തിയ വെണ്ണപ്പാളി പരാമര്‍ശത്തില്‍ തിര‍ഞ്ഞെടുപ്പ് കമ്മീഷനും പൊലിസിനും യുഡിഎഫ് പരാതി നല്‍കും.

udf ldf fight over cyber attack

Enter AMP Embedded Script