മോദിയുടെ പദ്ധതികള്‍ക്ക് ഫ്ളക്സ് ബോര്‍ഡ് വയ്ക്കുന്ന ഫ്ളക്സ് എംപിയാണ് താനെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍. പുരയിടം വില്‍പ്പന നടത്തിയും തേങ്ങാ വെട്ടിക്കൊണ്ടുവന്നുമാണോ എംപി വികസന പദ്ധതികള്‍ നടപ്പാക്കേണ്ടെതെന്ന് പ്രേമചന്ദ്രന്‍ തിരിച്ചടിച്ചു.
കൊല്ലം ബൈപാസ് യാഥാര്‍ഥ്യമാക്കിയത് മോദിയാണെങ്കിലും, ഫ്ളക്സ് ബോര്‍ഡ് അടിച്ചത് പ്രേമചന്ദ്രനാണെന്നായിരുന്നു സുരേന്ദ്രന്റെ വിമർശനം. റെയില്‍വേ സ്റ്റേഷന് നവീകരണപദ്ധതി കൊണ്ടുവന്നതും മോദിയാണ്. എന്നാൽ ഫ്ളക്സ് ബോര്‍ഡ് പ്രേമചന്ദ്രന്റെ പേരിലായിരുന്നു. പ്രേമചന്ദ്രന്‍ സംസ്ഥാനത്തെ വലിയ ഫ്ളക്സ് ബോര്‍ഡ് എംപിയാണ്. എല്ലാ മോദിയുടെ പദ്ധതികളും വികസനനേട്ടമാക്കി ജനങ്ങളെ കബളിപ്പിക്കുകയാണ്. സ്വന്തമായി ഒരു നേട്ടം പോലും അദ്ദേഹത്തിന് അവകാശപ്പെടാനില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചിരുന്നു.
കൊല്ലത്തെ പ്രധാന വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടിയ കെ. സുരേന്ദ്രനോട് സ്ഥാനാര്‍ഥിയായ എന്‍കെ പ്രേമചന്ദ്രന്റെ മറുപടിയിങ്ങനെയായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റേതാണ്. എംപി പുരരയിടം വില്‍പ്പന നടത്തിയും തേങ്ങാ വെട്ടിക്കൊണ്ടുവന്നുമാണോ വികസനം നടത്തേണ്ടത്. ഇതൊക്കെ നടത്തിയെടുക്കുന്ന കാര്യത്തില്‍ ശുപാര്‍ശ ചെയ്യുന്ന കാര്യത്തില്‍ പ്രേകര ശക്തിയായി മാറുകയാണ് വേണ്ടത്. എംപിക്ക് സ്വന്തമായി വരുമാനമുണ്ടാക്കി പദ്ധതി നടപ്പാക്കുക എന്നാണോ സുരേന്ദ്രൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം തിരിച്ചടിച്ചു. ഏറ്റവും കൂടുതല്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൊല്ലത്താണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ ആവര്‍ത്തിച്ചു.
വികസനപദ്ധതികളുടെ നേരവകാശത്തെച്ചൊല്ലി എല്‍ഡിഎഫും ഇതേ വിഷയത്തില്‍ ശക്തമായ പ്രചാരണം നടത്തുമ്പോഴാണ് ബിജെപിയും രംഗത്തുവന്നത്.