കോഴിക്കോട് സ്റ്റേഡിയം; പ്രഖ്യാപനം നേരത്തെ ഉള്ളത്; തെളിവുമായി മന്ത്രി

കോഴിക്കോട് സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അക്കമിട്ട് തെളിവുനിരത്തി മറുപടിയുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പുതിയ പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന യുഡിഎഫിന്റെ ആരോപണത്തിനാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തെളിവുകള്‍ ഹാജരാക്കി മന്ത്രി മറുപടി നല്‍കിയത്. സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം നേരത്തെ പ്രഖ്യാപിച്ചതാണെന്നും നളന്ദ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഇക്കാര്യം ആവര്‍ത്തിക്കുകയാണ് ചെയ്തത് എന്നും മന്ത്രി പറഞ്ഞു. ഇതിനായി  2023 നവംബര്‍ എട്ടിന് കായിക മന്ത്രി വി.അബ്ദുറഹ്​മാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ക്ലിപ്പിങ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. കോഴിക്കോട് പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നാണ് മന്ത്രി വി അബ്ദുറഹ്​മാന്റെ വാക്കുകള്‍.  മാധ്യമങ്ങള്‍ തന്നെ ഈ പ്രഖ്യാപനം വാര്‍ത്തയാക്കിയിട്ടുണ്ട് . തുടര്‍ന്ന് നളന്ദയിലെ തന്റെ പ്രസംഗം കൂടി കേള്‍പ്പിച്ച മന്ത്രി മുന്‍പ്രഖ്യാപനം ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് സ്ഥാപിച്ചു. നളന്ദയിലെ പ്രസംഗത്തില്‍ തന്നെ ഇത് പുതിയ പ്രഖ്യാപനമല്ല എന്ന കാര്യം പറഞ്ഞിരുന്നതും മന്ത്രി ചൂണ്ടിക്കാട്ടി. സ്റ്റേഡിയം നിർമ്മിക്കുന്നത് സംബന്ധിച്ച് നിരവധി യോഗങ്ങളിൽ കായിക മന്ത്രിക്കൊപ്പം ജില്ലയിലെ മന്ത്രി എന്ന നിലയിൽ പങ്കെടുത്തിട്ടുണ്ട് എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഉന്നത നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം എന്നത് കോഴിക്കോട്ടുകാരുടെ ദീർഘകാല സ്വപ്നമാണ്. സ്റ്റേഡിയം വന്നാൽ നഗരമാകെ വികസിക്കും. പുതിയ കായികതാരങ്ങളെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കളം വരുന്നതോടെ യുവതലമുറയെ കായിക മേഖലയിലേക്ക് ആകർഷിക്കാൻ  സാധിക്കും. അതുകൊണ്ടുതന്നെ പുതിയ സ്റ്റേഡിയം വരുന്നത് കാര്യത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. എൽഡിഎഫ് സർക്കാർ കോഴിക്കോട്ട് നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന  ഭയമാണ് യുഡിഎഫിന്. കോഴിക്കോട്ടെ എംപിക്ക് വികസന പ്രവർത്തനങ്ങൾ ഒന്നും പറയാനില്ലാത്തതിനാലാണ് എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങളെ അവർ ഭയക്കുന്നത്. ഇത്തരത്തിൽ വികസനം മുടക്കികളായി യുഡിഎഫ് മാറരുത്. യുഡിഎഫിന്റെ ചില കേന്ദ്രങ്ങളിൽ നിന്ന് കനഗോലുമാർ എഴുതി വിടുന്ന വ്യാജ പ്രചാരണങ്ങൾ ആണ് ഇതെല്ലാം. 

സർക്കാർ ചെയ്ത വികസന പ്രവർത്തനങ്ങൾ ഇനിയും ഞങ്ങൾ പറയും. വികസന പ്രവർത്തനങ്ങൾ എണ്ണിപറയുമ്പോൾ യുഡിഎഫ് ഭയപ്പെടുകയാണ്. കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകൾ എല്ലാം ആധുനിക രീതിയിൽ വികസിപ്പിക്കാൻ ഈ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരം 1300 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. സർക്കാർ നടപ്പാക്കിയ ഇത്തരം വികസന പ്രവർത്തനങ്ങൾ പറഞ്ഞതിൽ എന്താണ് തെറ്റ്  എന്നും  മന്ത്രി ചോദിച്ചു. ചർച്ച ചെയ്യപ്പെടേണ്ട അജണ്ടകൾ ജനങ്ങളിൽ നിന്നും മറച്ചു പിടിക്കാനാണ് യുഡിഎഫ് ഇത്തരം വ്യാജ പ്രചാരണങ്ങൾ സൃഷ്ടിക്കുന്നത് എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു .

PA Mohammad Riyas responded to the controversies about Kozhikode stadium construction

Enter AMP Embedded Script