മലപ്പുറം കാളികാവില്‍ രണ്ടു വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി മര്‍ദിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്‍റെ തലയോട്ടിക്കും നട്ടെല്ലിനുമടക്കം മാരകമായ പരുക്കുണ്ട്. തലയോട്ടിക്കും നട്ടെല്ലിനും പൊട്ടലുണ്ടാകുംവിധമുള്ള മര്‍ദനമാണ് കുഞ്ഞിനു നേരെയുണ്ടായിരിക്കുന്നത്. നെഞ്ചിലും കഴുത്തിലും രക്തം കട്ടപിടിച്ചിട്ടുണ്ട്. കുഞ്ഞിനെ പിതാവ് ചവിട്ടുക കൂടി ചെയ്തിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്നു പറഞ്ഞാണ് കുട്ടിയെ മരിച്ച നിലയിൽ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചത്. പോസ്റ്റുമോർട്ടം ഫലം വന്ന ശേഷം തുടർനടപടി സ്വീകരിക്കാമെന്ന നിലപാടിലായിരുന്നു പൊലീസ്.
പ്രതിയാവുമെന്ന് ഉറപ്പായതോടെ മലയോരത്തെ തോട്ടങ്ങൾ വഴി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ ഉദിരംപൊയിലിലെ വീട് പൊലീസ് സംഘം പൂട്ടി സീൽ വച്ചു. കേസിൽ മുഹമ്മദ് ഫായിസിൻ്റെ അമ്മയുടെയും സഹോദരിയുടേയും പങ്കും പൊലീസ് പരിശോധിച്ചു വരികയാണ്.
സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നും ഗുരുതരവീഴ്ചയുണ്ടായി എന്നാണ് വിവരം. മര്‍ദനത്തെപ്പറ്റി പരാതി പറഞ്ഞിട്ടും പൊലീസ് കേസെടുത്തില്ലെന്ന് മുത്തശ്ശി റംലത്ത് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. മര്‍ദനമേറ്റതിന്റെ പാടുകള്‍ പൊലീസിനെ കാണിച്ചു. എസ്.ഐ. പ്രതിയുടെ മുഖത്തടിച്ചു, എന്നാല്‍ കേസെടുക്കാന്‍ തയാറായില്ലെന്നാണ് റംലത്ത് പറഞ്ഞത്. പൊലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞതിന്റെ വിവരങ്ങൾ റംലത്തിന്റെ ഡയറിയിലുണ്ട്.
Malappuram toddler case.