മലക്കപ്പാറയ്ക്കടുത്ത് അവശ നിലയിലായിരുന്ന ആദിവാസി വയോധിക മരിച്ചു​

അതിരപ്പിള്ളി മലക്കപ്പാറയ്ക്കടുത്ത് അവശ നിലയിലായിരുന്ന ആദിവാസി വയോധിക മരിച്ചു. വീരൻകുടി ഊരിലെ കമലമ്മയാണ് ഇന്ന് രാവിലെയോടെ മരിച്ചത്. വയോധികക്ക് മതിയായ ചികിൽസ ലഭ്യമാക്കിയില്ലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. 

ഇന്ന് രാവിലെയാണ് വീരൻകുടി ഊരിലെ കമലമ്മ മരണപ്പെടുന്നത്. വാർധക്യ സഹജമായ അസുഖങ്ങൾക്കൊപ്പം പക്ഷാഘാതം കൂടി പിടിപെട്ടതോടെയാണ് കമലമ്മ അവശനിലയിലായത്. ആരോഗ്യവകുപ്പിനെയും ട്രൈബൽ വകുപ്പിനെയും ആരോഗ്യസ്ഥിതി അറിയിച്ചെങ്കിലും ഇടപെട്ടിരുന്നില്ലെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. മലക്കപ്പാറയിലെ പ്രധാന പാതയിൽ നിന്ന് നാലു കിലോമീറ്റർ കാട്ടിലൂടെ നടന്നു വേണം വീരൻ കുടി ഊരിലെത്താൻ.

റോഡില്ലാത്തതിനാൽ പുറത്തെത്തിക്കാനായില്ലെന്നും ആക്ഷേപമുണ്ട്. ജില്ലാ ഭരണകൂടം ഇടപ്പെട്ടതോടെ അവശ നിലയിലായിരുന്ന വായോധികയെ ഇന്നലെ പ്രത്യേക മെഡിക്കൽ സംഘം ഊരിലെത്തി ചികിത്സ നൽകിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

വയോധികയെ ആശുപത്രിയിലെത്തിക്കാൻ നേരത്തെ തന്നെ നടപടിയെടുത്തിരുന്നെന്നും ബന്ധുക്കൾ അതിനു തയ്യാറായില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. മലക്കപ്പാറയിലെ ട്രൈബൽ ക്ലിനിക്കിൽ മുടങ്ങിയ ഡോക്ടറുടെ സേവനം ഉടൻ തുടങ്ങണമെന്ന് സ്ഥലം എംഎൽഎ സനീഷ് കുമാർ ജോസഫും ആവശ്യപ്പെട്ടിരുന്നു.

Enter AMP Embedded Script