'ഗോഡ്സെ ഈ നാടിന്‍റെ ശാപമായിരുന്നു'; തനിക്ക് ബോധ്യമായെന്ന് ശ്രീധരന്‍പിള്ള

നാഥുറാം ഗോഡ്സെ നാടിന്റെ ശാപമായിരുന്നുവെന്ന് ഗോവ ഗവര്‍ണറും ബിജെപി നേതാവുമായ പി.എസ് ശ്രീധരന്‍പിള്ള. കൊല്ലത്ത് വെളിയം രാജീവിന്റെ 'ഗാന്ധി വെഴ്സസ് ഗോഡ്സെ' എന്ന പുസ്തകത്തിന്‍റെ പരിഷ്കരിച്ച നാലാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയോടുള്ള തന്‍റെ ജീവിതപ്രണാമം താന്‍ അര്‍പ്പിക്കുന്നുവെന്നും ഗാന്ധിയോര്‍മകള്‍ക്ക് മുന്നില്‍ നമ്രശിരസ്കനാകുന്നുവെന്നും ശ്രീധരന്‍പിള്ള പറ‍ഞ്ഞു. ലോകമുള്ളിടത്തോളം ഗാന്ധിജിയുടെ പ്രത്യയശാസ്ത്രങ്ങള്‍ മാനവരാശിക്ക് വഴികാട്ടിയായി നില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോഡ്സെ നാടിന്‍റെ ശാപമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം അടുത്തയിടെ പുണെയില്‍ പോയപ്പോള്‍ അത് തനിക്ക് ഒരിക്കല്‍ കൂടി ബോധ്യമായെന്നും വ്യക്തമാക്കി. വികാരമല്ല വിചാരമാണ് ഒരു രാഷ്ട്രത്തിന് വേണ്ടത്. വിചാരത്താല്‍ ഐക്യപ്പെടുന്ന സമൂഹത്തെയാണ് നേതാക്കന്‍മാര്‍ സൃഷ്ടിക്കേണ്ടതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രവാഹമാണെന്നും ഒഴുകിപ്പോകുമ്പോള്‍ അത് കോരിയെടുത്ത് പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ നേതാക്കന്‍മാര്‍ക്ക് കഴിയണമെന്നും അദ്ദേഹം വിശദീകരിച്ചു. 

Enter AMP Embedded Script