'സർക്കാരിനും പാർട്ടിക്കും നാണക്കേട്; കൂട്ടായ്മയോടെ പ്രവർത്തിക്കണം'

എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ പി.വി.ശ്രീനിജിന്റെ പ്രവർത്തനം സർക്കാരിനും പാർട്ടിക്കും നാണക്കേടെന്ന് സി.പി.എം.  വിലയിരുത്തൽ. എം.എൽ.എയ്ക്ക് ജനപ്രതിനിധി എന്ന നിലയിൽ തിരക്കുള്ളതിനാൽ സ്പോര്‍ട്സ് കൗൺസിൽ ചുമതല തടസമാകുമെന്നും അഭിപ്രായം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനന്റെ പ്രവർത്തികളിലും പാർട്ടി നേതൃത്വത്തിന് നീരസമുണ്ട്. 

സി.എൻ. മോഹനനും, പി.വി ശ്രീനിജനും, കൂപ്പർ വിവാദ നായകൻ പി.കെ. അനിൽ കുമാറിനും നേരെയുള്ള അതൃപ്തി പൂർണാർഥത്തിൽ പ്രകടമാക്കി എറണാകുളം ജില്ലാ സെക്രട്ടറിയറ്റിലും, ജില്ലാ കമ്മറ്റിയിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തു നിന്ന് സി.എൻ മോഹനനെ നീക്കിയ നേതൃത്വം രൂക്ഷ വിമർശനവും നടത്തി.പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പി.കെ. അനിൽ കുമാറിനെ നീക്കിയതും സി എൻ മോഹനന് തിരിച്ചടിയായി. അനിൽ കുമാറിന്റെ ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിൽ സി.പി.എം ജില്ലാ സെക്രട്ടറി ആയിരുന്നിട്ടും സി എൻ മോഹനന് വീഴ്ച പറ്റിയതായി ആരോപണമുയർന്നു. പാർട്ടി ജില്ലാ സെക്രടറിയ്ക്കെന്തിനാ സംസ്ഥാന യൂണിയന്റെ ഭാരവാഹിത്വം എന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ചോദിച്ചു. ഗ്യാസ് വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ സി.ഐ.ടി.യുവിൽ പ്രവർത്തിക്കുന്ന മുഴുസമയ പ്രവർത്തകന് ചുമതല നൽകാനാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പരാജയ സംബന്ധിച്ച റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിന് ഒടുവിലാണ് പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ വിവാദവും, ജില്ലാ സ്പോട്സ് കൗൺസിൽ പ്രശ്നവും ചർച്ച ചെയ്തത്. സി എൻ മോഹനന്റെ എകപക്ഷീയമായ നിലപാടിനും, വ്യക്തി താൽപര്യങ്ങൾക്കും, നിസഹകരണത്തിനും എതിരെയും കമ്മറ്റിയിൽ വിമർശനമുയർന്നു. ജില്ലാ നേതൃത്വം കൂട്ടായ്മയോടെ പ്രവർത്തിക്കണം എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ഉപദേശം.

Enter AMP Embedded Script