വൈക്കം ഇത്തിപ്പുഴയിൽ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി സസ്റ്റൈനബിലിറ്റി സ്ട്രീറ്റ് മാർക്കറ്റിന് തുടക്കമായി. ജലമാർഗ്ഗവും റോഡ്മാർഗ്ഗവും എത്തി ഉൽപന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന മാറ്റ ചന്തയാണ് ഇത്തിപ്പുഴ പാലത്തോട് ചേർന്ന് തുടങ്ങിയത്. ഉത്തരവാദിത്ത ടൂറിസവുമായി മുന്നേറുന്ന മറവൻതുരുത്തിലേക്ക് എത്തുന്ന വിദേശ വിനോദസഞ്ചാരികൾക്കും മാറ്റച്ചന്ത കൗതുകം ആകും എന്നാണ് പ്രതീക്ഷ.
ചക്കപ്പായസം , കരിമീൻ പൊള്ളിച്ചത് , ചേമ്പ്, കാച്ചിൽ, വാഴകൂമ്പ്, തുടങ്ങി നാടിന്റെ രുചികൾ അറിയുന്നതിനൊപ്പം ജല യാത്രയും. ഇതാണ് ഇത്തിപ്പുഴയിലെ മാറ്റ ചന്ത.ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ ആദ്യ സസ്‌റ്റൈനബിലിറ്റി സ്ട്രീറ്റ് മാർക്കറ്റിന് തുടക്കമായത്.പാട്ടു കൂട്ടവും നാട്ടു ചന്തയും എന്ന പേരിൽ മാസത്തിൽ ഒരു ദിവസമാണ് വിനോദസഞ്ചാരികൾക്ക് വിരുന്നേകുന്ന മാറ്റ ചന്ത തുറക്കുന്നത്.കുലശേഖരമംഗലം ഉത്തരവാദിത്വ ടൂറിസം ക്ലബാണ് മറവൻതുരുത്ത് പഞ്ചായത്തിന്റെ സഹകരണത്തോടെ പാട്ട് കൂട്ടവും നാട്ടു ചന്തയും തുറന്നത്. ആദ്യദിനത്തിൽ മുപ്പതിലധികം സ്റ്റാളുകളാണ് ഇത്തിപ്പുഴ പാലത്തിനോട് ചേർന്ന് തുറന്നത്. പഴമയുടെ വിപണനാനുഭവം അറിയാനും കാണാനും ആദ്യദിനം തന്നെ നൂറുകണക്കിനാളുകളാണ് എത്തിയത്.
ശിക്കാര വള്ള യാത്രയും കയാക്കിങ്ങും ചന്തയോട് ചേർന്ന് ഉണ്ട്. ഇത്തിപ്പുഴ പാലത്തിന് ചേർന്ന് റോഡരുകിലാണ് ഈ പഴയകാല ചന്തയുടെ പുനരാരംഭം. പ്രദേശവാസികൾക്ക് ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഇവിടെ വിൽക്കാൻ കഴിയുന്നതോടെ ന്യായവിലക്ക് ഗുണമേൻമയുള്ളവ ലഭിക്കും .