നായയെ തെരുവിൽ തള്ളി; ഉടമയെ കണ്ടെത്തി കരാറെഴുതി വാങ്ങി ഏൽപ്പിച്ചു

മലപ്പുറത്ത് തെരുവില്‍ തളളിയ വിദേശ ഇനം വളര്‍ത്തു നായയെ ഉടമയെ തന്നെ ഏല്‍പിച്ചു. തെരുവിലാവുന്ന വളര്‍ത്തു നായ്ക്കളുടെ സംരക്ഷണത്തിന് പ്രത്യേക ഷെല്‍ട്ടര്‍ ഹോമുകള്‍ ഒരുക്കണമെന്നും ആവശ്യമുയര്‍ന്നു. 

മനോരമ ന്യൂസ് നല്‍കിയ  ദൃശ്യങ്ങളാണ് നിര്‍ദാക്ഷിണ്യം വഴിയില്‍ ഉപേക്ഷിച്ച യജമാനനെ കണ്ടെത്താന്‍ സഹായകമായത്. താനൂര്‍ പൊലീസ് കൂടി ഇടപെട്ടതോടെ ദേഹമാസകലം പരുക്കേറ്റ ജര്‍മന്‍ ഷെപ്പേഡിനെ ഉടമ മുഹമ്മദ് നവാസിനെ തന്നെ രേഖാമൂലം തിരികെ ഏല്‍പ്പിച്ചു. നന്നായി നോക്കുമെന്ന് കരാര്‍ എഴുതിയ ശേഷമാണ് ഏറ്റെടുത്തത്. ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ അവശനിലയില്‍ നാലു വയസ് പ്രായമുളള മറ്റൊരു ജര്‍മന്‍ ഷെപ്പേഡിനേയും കണ്ടെത്തിയിരുന്നു. തെരുവില്‍ ഉപേക്ഷിക്കുന്ന വളര്‍ത്തു നായകള്‍ക്ക് വേണ്ടി പ്രത്യേക ഷെല്‍ട്ടര്‍ ഒരുക്കണമെന്ന ആവശ്യവുമായി സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

തെരുവില്‍ വിടുന്ന വിദേശയിനം വളര്‍ത്തു നായകള്‍ക്ക് ഭക്ഷണം തേടാന്‍ പോലും കഴിയാറില്ല. വിദേശയിനം നായകളുടെ ക്രോസിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ തെരുവില്‍ അപകടകാരികള്‍ ആവുകയാണ് പതിവ്.