ആദിവാസികൾക്ക് തിരിച്ചറിയൽ ഉറപ്പാക്കി എബിസിഡി; രേഖകൾ കൈമാറിയത് 15,000 പേർക്ക്

പട്ടികവര്‍ഗക്കാര്‍ക്കുള്ള എബിസിഡി പദ്ധതിയിലൂടെ വയനാട് ജില്ലയില്‍ ഇതുവരെ പതിനയ്യായിരം പേര്‍ക്ക് ആധികാരിക രേഖകള്‍ കൈമാറി. എല്ലാ ആദിവാസികള്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പടെ ഉറപ്പാക്കുകയാണ് എബിസിഡിയുടെ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം തുടങ്ങിയ പദ്ധതി സംസ്ഥാനതലത്തില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. 

തിരിച്ചറിയല്‍ രേഖകള്‍ പോലും ഇല്ലാത്തതിനാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന ആദിവാസികള്‍ നിരവധിയാണ്. മുഴുവന്‍ 

പട്ടികവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കുക എന്നതാണ് എബിസിഡി പദ്ധതിയുടെ ലക്ഷ്യം. രേഖകള്‍ നല്‍കുന്നതിനൊപ്പം അവ ഡിജിറ്റല്‍ ലോക്കറിലും സൂക്ഷിക്കുന്നു. വയനാട് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പുകളിലൂടെ ഇതുവരെ പതിനയ്യായിരം പേര്‍ക്ക് രേഖകള്‍ കൈമാറി.

ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി 6 പഞ്ചായത്തുകളിലും കല്‍പറ്റ നഗരസഭയിലും പൂര്‍ത്തിയായി.  പുതിയ രേഖകള്‍ നല്‍കുന്നതിനൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, വോട്ടര്‍ ഐഡി, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയിലെ തെറ്റുകളും ക്യാമ്പില്‍ തിരുത്തിനല്‍കുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.