തേനീച്ച–കടന്നൽ കുത്തേറ്റ് മരിച്ചാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം: മന്ത്രി

തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. വന്യജീവികളുടെ ആക്രമണത്തിൽ മരണം സംഭവിച്ചാൽ 10 ലക്ഷം രൂപയാണ് ഇപ്പോൾ നഷ്ടപരിഹാരമായി ലഭിക്കുക. തേനീച്ച, കടന്നൽ ആക്രമത്തിൽ മരിക്കുന്നവർക്കും ഇതേ തുക ലഭിക്കും.

വന്യജീവി ആക്രമണം മൂലം പരിക്കേൽക്കുന്ന വ്യക്തികൾക്ക് ചികിത്സ്‌ക്ക് ചെലവാകുന്ന യഥാർത്ഥ തുക, പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് നൽകുന്നത്. പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ചികിൽസാർത്ഥം ചെലവാകുന്ന മുഴുവൻ തുകയും അനുവദിക്കും. വനത്തിന് പുറത്ത് വച്ച് പാമ്പ് കടിയേറ്റ് മരണം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയാണ് നൽകി വരുന്നത്. വന്യജീവി ആക്രമണം മൂലം സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപവരെ ലഭിക്കും.