. ‘ആ മോളെ ഞാൻ വീട്ടിൽ പോയി കണ്ടു, പ്രശ്നപരിഹാരത്തിന് നിർദേശം നൽകി..’; വീണ്ടും കലക്ടർ

കലക്ടർ മാമന്റെ സഹായം തേടി സോഷ്യൽ മീഡിയയിൽ സന്ദേശമയച്ച കൊട്ടുമിടുക്കിയുടെ പ്രശ്നം കേൾക്കാൻ നേരിട്ട് വീട്ടിലെത്തി ആലപ്പുഴ കലക്ടർ കൃഷ്ണ തേജ. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കലക്ടർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാരാരിക്കുളം സ്വദേശിയായ മീനാക്ഷി എന്ന പെൺകുട്ടിയാണ് സെറിബ്രൽ പാൾസി ബാധിച്ച തന്റെ സഹോദരിക്കുവേണ്ടി കലക്ടറോട് സഹായം അഭ്യർഥിച്ചത്. വീടിനടുത്ത് പ്രവർത്തിക്കുന്ന തടിയറപ്പ് മില്ലിൽ നിന്നുള്ള പരിസര മലിനീകരണം സുഖമില്ലാതെ കിടക്കുന്ന ചേച്ചിക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോഴാണ് മീനാക്ഷി സഹായം തേടിയത്. 2019ൽ കൃഷ്ണ തേജ സബ് കലക്ടർ ആയിരിക്കുന്ന കാലത്ത് മീനാക്ഷിയും കുടുംബവും ഇതേ പരാതി നൽകിയിരുന്നു. അന്ന് മലിനീകരണ നിയന്ത്രണ ബോർഡിനും മാരാരിക്കുളം പഞ്ചായത്തിനും വിഷയത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയെങ്കിലും കൃഷ്ണതേജ സ്ഥലം മാറിപ്പോയതോടെ ഇക്കാര്യത്തിൽ തുടർ നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോൾ വീണ്ടും അദ്ദേഹം കലക്ടർ ആയി ആലപ്പുഴയിൽ മടങ്ങിവന്നതോടെയാണ് മീനാക്ഷി  വീണ്ടും സഹായം അഭ്യർഥിച്ചത്.

‘കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ഫേസ്ബുക്കിൽ മെസേജായും കമൻറായും ഈ മോൾ ഒരു സഹായം ചോദിച്ചിരുന്നു. ഇന്ന് ഞാനീ മോളെ വീട്ടിൽ പോയി കണ്ടു. ഇവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. ഇവരുടെ പ്രശ്ന പരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സബ് കളക്ടർക്ക് നിർദ്ദേശം നൽകി.’ എന്നാണ് കലക്ടർ ഫേസ് ബുക്കിൽ കുറിച്ചത്.