വിവാഹ ഒരുക്കത്തിനിടെ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

സംസ്ഥാന പാതയിൽ കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് പട്ടാമ്പി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപത്തായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ കോഴിക്കോട്–തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണു പരുക്കേറ്റയാളെ പുറത്തെടുത്തത്. ഉടൻ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിയന്ത്രണം വിട്ട ബസ് സമീപത്തു കാന നിർമാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേരെയാണ് പാഞ്ഞെത്തിയത്. ഇവർ ഓടി മാറുകയായിരുന്നു. ബസ് ഡ്രൈവർക്കും നിസ്സാര പരുക്കുണ്ട്.

അബുദാബിയിൽ ജോലിയുള്ള മുഹമ്മദ് ഷാഫി 10 ദിവസം മുൻപാണ് അവധിക്കു നാട്ടിലെത്തിയത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണു ദുരന്തം. ഉമ്മ: നബീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സുലൈമാൻ, ഷംല, ഷാജിത, ഷെജി.