കരുനാഗപ്പളളിയില്‍ ദമ്പതികളെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

കൊല്ലം കരുനാഗപ്പളളിയില്‍ ദമ്പതികളെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.

കല്ലേലിഭാഗം സ്വദേശികളായ അന്‍പത്തിരണ്ടു വയസുളള സാബു, ഭാര്യ 45 വയസുളള ഷീജ എന്നിവരാണ് മരിച്ചത്. ശരീരത്തില്‍ വൈദ്യുതി വയര്‍ ചുറ്റിയ നിലയിലാണ് ഇരുവരെയും കാണപ്പെട്ടത്. സാമ്പത്തികബാധ്യതയെ തുടര്‍ന്നുളള ആത്മഹത്യയെന്നാണ് നിഗമനം. രാവിലെ പ്ളസ്ടുവിന് പഠിക്കുന്ന മകന്‍ നോക്കിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍അടഞ്ഞു കിടക്കുകയായിരുന്നു. പിന്നീട് മുറി തുറന്നപ്പോഴാണ് തറയില്‍ ജീവനറ്റ് കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടത്. വീടിനോട് ചേര്‍ന്ന് സാബു ചെരുപ്പ്കട നടത്തിയിരുന്നു. ഇത് നഷ്ടത്തിലായിരുന്നു. ഷീജ എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നെങ്കിലും കോവി‍‍ഡ് കാലത്ത് ജോലി നഷ്ടമായി. അടുത്തിടെ ഷീജയുടെ  ചികില്‍സയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത ഉണ്ടായെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തുടര്‍അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.