സ്ഥലവും വീടും വേണം; സമരം 100-ാം ദിവസത്തിലേക്ക്; വലഞ്ഞ് 40 കുടുംബങ്ങൾ

വീടു വയ്ക്കാൻ സ്ഥലത്തിനും വീടിനുമായി പാലക്കാട് മുതലമട പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ കുടുംബങ്ങളുടെ സമരം കലക്ടറേറ്റിന് സമീപത്തേക്ക് മാറ്റി. നൂറ് ദിവസത്തോട് അടുത്തിട്ടും കുടുംബങ്ങളുടെ പ്രതിഷേധം അവഗണിക്കുന്നുവെന്നാണ് ആക്ഷേപം. 

ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്കിലിയ വിഭാഗത്തിൽപെട്ട നാല്‍പ്പത് കുടുംബങ്ങളാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഒക്ടോബർ പന്ത്രണ്ട് മുതൽ കുടിൽകെട്ടി സമരം തുടങ്ങിയത്. വീടില്ലാത്തവരും വീടു വയ്ക്കാൻ സ്ഥലമില്ലാത്തവരും കൂട്ടത്തിലുണ്ട്. ചെറിയ വീട്ടിൽ പത്ത് മുതൽ പതിനഞ്ച് വരെ ആളുകൾ താമസിക്കുന്ന സ്ഥിതിയാണ് കോളനിയില്‍. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രതിഷേധം ജില്ലാഭരണകൂടം കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് ആക്ഷേപം. രേഖാമൂലം ചര്‍ച്ചയ്ക്ക് വിളിക്കുകയും പിന്നീട് സമരക്കാരെ അവഹേളിക്കുകയും ചെയ്യുന്നത് കലക്ടര്‍ ശീലമാക്കിയിട്ടുണ്ട്. എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്റും പറയുന്നതിനപ്പുറം കലക്ടര്‍ക്ക് തീരുമാനമെടുക്കാനുള്ള ശേഷിയില്ലെന്ന് സമരക്കാര്‍. 

പ്രതികൂല കാലാവസ്ഥയിലും സമരം തുടരുകയും ആവശ്യങ്ങള്‍ രേഖാമൂലം അറിയിക്കാതെ മടങ്ങുകയുമില്ലെന്നാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്.  ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.