‘5,70,800 രൂപയുടെ പൊറോട്ടയും ചിക്കനും ഭരണക്കാർ തിന്നു; എന്ത് തീറ്റി?’; മേയർക്കെതിരെ മുരളീധരൻ

ആറ്റുകാൽ പൊങ്കാലയെ പോലും നോൺവെജ് പൊങ്കാല ആക്കിയ ഇന്ത്യയിലെ ഏക മേയർ എന്ന പദവി കൂടി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് സ്വന്തമാണെന്ന് കെ. മുരളീധരൻ എംപി. ആ സമയത്ത് 5,70,800 രൂപയുടെ പൊറോട്ടയും ചിക്കനുമാണ് ഭരണാധികാരികൾ തിന്നത്. എന്ത് തീറ്റിയാണിതെന്നും അദ്ദേഹം ചോദിക്കുന്നു.

‘മുഴുക്കള്ളൻ എങ്ങനെ കാൽക്കള്ളനെ കുറ്റം പറയും എന്ന അവസ്ഥയിലാണ് തിരുവനന്തപുരം മേയറെ കാണുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പരിഹസിച്ചു. അവിടെ നടക്കുന്നതിന്റെ മൂന്നിൽ ഒന്നേ ഇവിടെ നടക്കുന്നുള്ളൂ. ഇപ്പോൾ സിൽവർ ലൈനിൽ നിന്നും കോടികൾ മുക്കാനാണ് മൂപ്പരുടെ ശ്രമം. സിപിഎം ജില്ലാ കമ്മിറ്റി ആണെങ്കിൽ പണം കക്കൽ, ജനിക്കുന്ന കുഞ്ഞിനെ വിൽക്കൽ അങ്ങനെയുള്ള കാര്യങ്ങളാണ് ഇപ്പോൾ നടത്തുന്നത്.’ അദ്ദേഹം പറയുന്നു.

മേയർക്ക് സൗന്ദര്യമുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ട് ആണെന്നും മുരളീധരൻ അധിക്ഷേപിച്ചു. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മേയറെ നോക്കി 'കനകസിംഹാസനത്തിൽ...' എന്ന്  തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിന്റെ സമരത്തിലായിരുന്നു മുരളീധരന്റെ വാക്കുകൾ. വിഡിയോ കാണാം.