മലയാളത്തിന്റെ പ്രിയപാചക വിദഗ്ധനും സിനിമ നിർമാതാവുമായ നൗഷൗദ് പൂർണആരോഗ്യവാനായി തിരിച്ചുവരാൻ പ്രാർഥിക്കുകയാണ് ഉറ്റവരും സുഹൃത്തുക്കളും. തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിലാണ് അദ്ദേഹം.
അതേസമയം, നൗഷാദ് മരണപ്പെട്ടു എന്ന വാർത്ത വ്യാജമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി. കണ്ണൂരിലെ മറ്റൊരു ഷെഫ് നൗഷാദാണ് മരിച്ചതെന്നും അതാണ് ഷെഫ് നൗഷാദ് മരിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതെന്നും നൗഷാദിന്റെ ഭാര്യയുടെ സഹോദരീ ഭർത്താവായ നാസിം ‘വനിത ഓൺലൈനോട്’ പറഞ്ഞു.
‘നൗഷാദിക്ക തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ് ഉള്ളത്. പക്ഷേ, മരിച്ചു എന്നത് വ്യാജ വാർത്തയാണ്. മറ്റൊരു നൗഷാദാണ് മരിച്ചത്. അതാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ’’.– പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയും ‘വനിത ഓൺലൈനി’നോടു പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ കാർഡിയാക് അറസ്റ്റിനെത്തുടർന്ന് മരണമടഞ്ഞത്. ഭാര്യ മരിക്കുമ്പോഴും നൗഷാദ് ഐ.സി.യുവിലായിരുന്നു. നാലാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയാണ് അദ്ദേഹം
‘എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്ററിലാണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്.’–നിർമാതാവ് നൗഷാദ് ആലത്തൂർ പറഞ്ഞു.
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.