വിവാഹാഭ്യർഥന നിരസിച്ചതിന് ക്വട്ടേഷൻ നൽകി മർദ്ദനം; യുവതി അറസ്റ്റിൽ

arrest-21
SHARE

വിവാഹാഭ്യർഥന നിരസിച്ചതിന് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ആക്രമിച്ച കേസിൽ യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. കൊല്ലം സ്വദേശി ലിൻസിയും ക്വട്ടേഷൻ സംഘത്തിലെ അമ്പു, അനന്തു എന്നിവരാണ് പിടിയിലായത്. 

ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണയെയും സുഹൃത്ത് വിഷ്ണുവിനെയും തട്ടിക്കൊണ്ട് പോയി മർദ്ദിച്ചെന്നാണ് കേസ്.  മർദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷൻ സംഘത്തിലെ അംഗമായ അനന്തു. അനന്ദു വീട്ടിൽ നിന്ന് അകന്നു കഴിയുകയാണ്. തട്ടിക്കൊണ്ടു പോകുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്ന അനന്ദു തന്നെയാണ് വിഷ്ണുവിനെ മർദിച്ചതെന്നും പൊലീസ് പറഞ്ഞു. 

പൊലീസ് പറയുന്നത്: ലിൻസി വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. ഭർത്താവ് ഗൾഫിലാണ്. ഒന്നര വർഷം മുൻപാണ് ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതം, വിഷ്ണു എന്നിവർ പാരിപ്പള്ളിയിലെ മൈക്രോ ഫിനാ‍ൻസ് സ്ഥാപനത്തിലെ കലക്‌ഷൻ ഏജന്റുമാരാണ്. അടുപ്പം ശക്തമായതോടെ പണം, മൊബൈൽ ഫോൺ തുടങ്ങിയവ ഗൗതമിനു നൽകി. 

ഇതിനിടെ വിവാഹാഭ്യർഥന നിരസിച്ച് അകലാൻ ശ്രമിച്ചതോടെ ഗൗതമിനോടു പകയായി. തുടർന്നാണ് വർക്കലയിലെ സംഘത്തിനു ക്വട്ടേഷൻ നൽകുന്നത്. വിഷ്ണു ചാത്തന്നൂരിൽ പേയിങ് ഗെസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ലിൻസി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കൾ വരുന്നുണ്ടെന്നും അവർക്കൊപ്പം പോയി പണം വാങ്ങി നൽകണമെന്നും പറഞ്ഞു. ക്വട്ടേഷൻ സംഘം എത്തി വിഷ്ണുവിനെ കാറിൽ കയറ്റി അയിരൂർ കായൽ വാരത്ത് എത്തിച്ചു. മർദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി. തുടർന്നു ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു. ആശുപത്രിയിൽ ഒളിവിൽ കഴിയുമ്പോഴാണ് ലിൻസിയെ പിടികൂടുന്നത്. ക്വട്ടേഷൻ ഏറ്റെടുക്കുന്നത് അന്തുവാണെന്നും 40000 രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...