ചൂട് ചോറിനൊപ്പം കോഴിക്കറിയും കുപ്പിവെള്ളവും; വയറും മനസും നിറയ്ക്കുന്ന പൊതിച്ചോർ

കോവിഡ് നിയന്ത്രണങ്ങളില്‍പ്പെട്ട് ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് സഹായമായി വയനാട്ടിലെ സ്വകാര്യ ബസ് തൊഴിലാളികള്‍. കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതിച്ചോര്‍ വിതരണം ആരംഭിച്ചു. സ്വന്തം കയ്യില്‍നിന്ന് പണമെടുത്താണ് തൊഴിലാളികളുടെ ഭക്ഷണവിതരണം. 

കോവിഡ് നിയന്ത്രണങ്ങളില്‍ ഹോട്ടലുകള്‍ തുറക്കാതായതോടെ ഭക്ഷണം കിട്ടാത്തവര്‍ക്ക് ഉച്ചയ്ക്ക് സ്വാദിഷ്ടമായ പൊതിച്ചോര്‍ നല്‍കി മനം നിറച്ച് യാത്രയാക്കുകയാണ് കല്‍പറ്റയിലെ ബസ് തൊഴിലാളികള്‍. കൽപറ്റ–ബത്തേരി റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്കൊപ്പം സ്വകാര്യ ബസ് ആരാധകക്കൂട്ടവും ചേര്‍ന്നാണ് പൊതിച്ചോര്‍ വിതരണം. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ലെങ്കിലും സ്വന്തമായി പണം കണ്ടെത്തിയാണ് സല്‍പ്രവര്‍ത്തി. ചൂട് ചോറിനൊപ്പം കോഴിക്കറിയും ഉപ്പേരിയും അച്ചാറും കുപ്പിവെള്ളവും വിശക്കുന്നവരുടെ കയ്യിലേക്ക്.

ഭക്ഷണം തയാറാക്കാനായി ബസ് സ്റ്റാൻഡിനുള്ളിൽ കച്ചവടം നടത്തിയിരുന്നയാൾ കടമുറി വിട്ടുനല്‍കുകയായിരുന്നു. ചരക്ക് ലോറി ഡ്രൈവർമാർ, കെഎസ്ആർടിസി ജീവനക്കാർ, കോവിഡ് പ്രതിരോധ പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം  ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ കഴിയുന്നതുവരെ പൊതിച്ചോര്‍ വിതരണം ചെ‌യ്യുമെന്ന് സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ കല്‍പറ്റ യൂണിറ്റ് വ്യക്തമാക്കി.