വിദ്യാർഥികള്‍ മുങ്ങി മരിച്ചു; ഹൃദയം നുറുങ്ങുന്ന രംഗങ്ങൾ, കണ്ണീരടക്കാനാവാതെ കൂട്ടുകാർ

കൂട്ടുകാർക്കൊപ്പം ഓടിക്കളിച്ചിരുന്ന സ്കൂളിന്റെ മുറ്റത്തെ പന്തലിൽ പുഷ്പചക്രങ്ങൾ ചൂടി മരണത്തിന്റെ വെള്ളപ്പുതപ്പു പുതച്ച് ഇരുവരും കിടന്നു. കരമനയാറ്റിൽ വെളിയന്നൂർ വില്ലിപ്പാറ കടവിൽ മുങ്ങിമരിച്ച എട്ടാം ക്ളാസിലെ കുട്ടികളായ  അക്ഷയ്കൃഷ്ണയും സൂര്യയും. കാണാനെത്തിയ  കൂട്ടുകാർക്കു കണ്ണീർപ്പുഴയിൽ കാഴ്ച മറഞ്ഞു.കണ്ണീരടക്കാനാവാതെ അധ്യാപകർ . രാഷ്ട്രീയ നേതാക്കൾ അടക്കം എത്തിയവരിൽ പലരും  കുരുന്നു മുഖങ്ങൾ കാണാൻ കരുത്തില്ലാതെ മാറി നിന്നു. 

വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തായിരുന്നു ഹൃദയം നുറുങ്ങുന്ന രംഗങ്ങൾ. ബുധൻ വൈകിട്ട് കുളിക്കാൻ ഇറങ്ങുമ്പോൾ പുഴയിലെ കയത്തിൽപ്പെട്ടാണ് ചാങ്ങ സൗമ്യ ഭവനിൽ സൂര്യ(14)യും വെളിയന്നൂർ അഞ്ജനയിൽ അക്ഷയ്കൃഷ്ണ(14)യും മരിക്കുന്നത്.  ഇന്നലെ ഉച്ചയോടെയായിരുന്നു സ്കൂളിലെ പെ‌ാതുദർശനം. കെ.എസ്.ശബരീനാഥൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. 2.15ന്‌ മൃതദേഹം വീടുകളിലേക്ക് കൊണ്ടുപോയി. സൂര്യയുടെ മൃതദേഹം  നെടുമങ്ങാട് നഗരസഭ ശ്മശാനത്തിലും അക്ഷയ്കൃഷ്ണയുടെ മൃതദേഹം വീട്ടുവളപ്പിലും സംസ്കരിച്ചു.